വട്ടംകറക്കി സന്ദേശങ്ങൾ: അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി, തിരിച്ചയച്ചു
കണ്ണുർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വ്യാജസന്ദേശങ്ങൾ അതിഥി തൊഴിലാളികളെ മണിക്കൂറുകളോളം വട്ടംചുറ്റിച്ചു. ചൊവ്വാഴ്ച്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത് നൂറിലേറെ തൊഴിലാളികളാണ്. തങ്ങളുടെ നാടായ ഉത്തർപ്രദേശിലേക്ക് മടങ്ങാൻ ശ്രമിക്ക് ട്രെയിൻ എത്തിയെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ കണ്ണൂർ നഗരത്തിനടുത്തെ വിവിധ ഭാഗങ്ങളിൽ നിന്നും കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.
റിയാദിൽ തലശേരി സ്വദേശിയായ മധ്യവയസ്കൻ കൊവിഡ് ബാധിച്ചു മരിച്ചു
ഉത്തർപ്രദേശിലേക്ക് പോകുവാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയിട്ടുണ്ടെന്നും നാട്ടിലേക്ക് പോകാൻ താൽപ്പര്യമുള്ളവർ രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നായിരുന്നു അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണം. ഇതേ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾ സംഘടിച്ച് എത്തുകയായിരുന്നു. യാത്രാബാഗും ഭക്ഷണവും കരുതി കാൽനടയായിട്ടാണ് താമസ സ്ഥലങ്ങളിൽ നിന്നും ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
എന്നാൽ കണ്ണൂരിൽ നിന്നു ഉത്തർപ്രദേശിലേക്ക് ട്രെയിൻ പോകുന്നതു സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തൊഴിലാളികൾ പിരിഞ്ഞു പോകാതെ തടിച്ചുകൂടി നിൽക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷത്തിനിടയാക്കി. ഇതേ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര, കണ്ണൂർ തഹസിൽദാർ വിഎം സജീവൻ മറ്റു ദ്യോഗസ്ഥൻമാർ എന്നിവർ സ്ഥലത്തെത്തി. ജോലിയും കൂലിയുമില്ലാതെ ഇനി ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് അതിഥി തൊഴിലാളികൾ ഇവരെ അറിയിക്കുകയായിരുന്നു.യുപിയിലേക്ക് ശ്രമിക് ട്രെയിൻ ദിവസങ്ങൾക്കുള്ളിൽ സർവീസ് നടത്തുമെന്നും അപ്പോൾ വിവരമറിയിക്കാമെന്ന് പറഞ്ഞ് തൊഴിലാളി പ്രതിനിധിയുടെ മൊബൈൽ നമ്പരുകൾ ശേഖരിച്ച് സമാധാനിപ്പിച്ചാണ് പോലീസ് പ്രത്യേക കെഎസ്ആർടിസി ബസിൽ ഇവരെ താമസസ്ഥലത്തേക്ക് തിരിച്ചയച്ചത്.
കണ്ണൂർ നഗരത്തിന്റെ തൊട്ടടുത്ത സ്ഥലങ്ങളായ. ചിറക്കൽ, പാപ്പിനിശേരി, ചാലാട്, അഴിക്കൽ,വളപട്ടണം, പാമ്പുരുത്തി,കണ്ണാടിപ്പറമ്പ് എന്നിവടങ്ങളിൽ നിന്നാണ് തൊഴിലാളികൾ അതിരാവിലെ തന്നെ കാൽനടയാത്രയായി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്.
നാട്ടിലേക്ക് ട്രെയിൻ സർവീസുണ്ടെന്ന് തൊഴിലാളികളെ തെറ്റിധരിപ്പിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര അറിയിച്ചു.നേരത്തെ ഒരു വിഭാഗമാളുകൾ നടത്തിയ വ്യാജ പ്രചാരണത്തെ തുടർന്ന് പയ്യന്നൂർ നഗരത്തിലും തായി നേരിയിലും തലശേരിയിലും അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പോകുന്നതിനായി സംഘടിതരായി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് പയ്യന്നൂരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും രണ്ട് കരാറുകാർക്കെതിരെയും പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു.