സർക്കാർ വൃദ്ധസദനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവം: കർശന നടപടിയുമായി മന്ത്രി കെ കെ ശൈലജ
പഴയങ്ങാടി: കണ്ണുരിൽ വൃദ്ധസദനം ജീവനൊടുക്കിയ സംഭവത്തിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ഇടപെട്ടു. വൃദ്ധസദനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവം വിവാദമായതിനെ തുടർന്നാണ് മന്ത്രിതല ഇടപെടലുണ്ടായത്. തൊഴിൽപീഡനത്താൽ മന്ത്രിയുടെ ജില്ലയിൽ സ്വന്തം വകുപ്പിൽ ഒരു യുവതി ജീവനൊടുക്കിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു ഇതിനെ തുടർന്നാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്.
അന്വേഷണത്തെ തുടർന്ന്അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അടിയന്തിരമായി സ്ഥലം മാറ്റിയിട്ടുണ്ട്. ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധസദനം സൂപ്രണ്ട് മോഹനനെയും സ്ഥലം മാറ്റിയേക്കും. വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസിന്റെ മേല്‍നോട്ടത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. മേട്രനെതിരായ പരാതി വ്യാജമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും. ജ്യോസ്‌ന ആത്മഹത്യ ചെയ്തതത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. വൃദ്ധസദനത്തിലെ നേഴ്‌സ് നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഷനിലായി നാല് ദിവസത്തിന് ശേഷമാണ് ജ്യോസ്‌ന ജീവനൊടുക്കിയത്. ഈ പരാതി വ്യാജമാണോയെന്നും അന്വേഷിക്കുന്നുണ്ട്. നഴ്‌സിനെക്കൊണ്ട് വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നതായിരുന്നു പരാതി. വൃദ്ധസദനത്തിലെ സൂപ്രണ്ടിനേയോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താല്‍ക്കാലിക ജീവനക്കാരിയായ നഴ്‌സ് പരാതി തിരുവന്തപുരത്തേക്ക് അയച്ചത്.
ആറാം തീയതി പരാതി അയച്ചതിന് പിന്നാലെ എട്ടാം തീയതി മേട്രനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്താന്‍ സാമൂഹിക നീതിവകുപ്പ് ഡയരക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് ഉത്തരവിട്ടു. ജീവനക്കാരിയെ സ്വാധീനിച്ച് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചത് സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടിയാണെന്ന് ജ്യോസ്‌നയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. മൂന്നു കൊല്ലം മുമ്പ് ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്ന പവിത്രന്‍ ജ്യോസ്‌നയുമായി നിരന്തരം തര്‍ക്കത്തിലായിരുന്നു. ആ പ്രതികാരമാണ് മൂന്ന് വര്‍ഷമിപ്പുറം ജില്ലാ ഓഫിസറായി എത്തിയപ്പോള്‍ തീര്‍ത്തതെന്നാണ് ആരോപണം. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാദേശികമായി രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications