ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും :മന്ത്രി വി അബ്ദുറഹിമാൻ

മട്ടന്നൂർ : കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ പരമാവധി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുംവിധം സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി അനുവദിച്ച ഹജ്ജ് എംബാർക്കേഷൻ പോയിന്റിനായി സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് വിലയിരുത്താൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.
കണ്ണൂർ മേഖലയിൽ നിന്നുള്ള പരമാവധി ഹജ്ജ് യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുന്ന വിധം ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ കെ കെ ശൈലജ ടീച്ചർ എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്, എഡിഎം കെ കെ ദിവാകരൻ, ജില്ലാ തല ഉദ്യോഗസ്ഥർ, വിമാനത്താവള അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന്റെ വികസന വഴിമുടക്കിയായി കേന്ദ്ര നിലപാട് മാറിയിരിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രത്തിന്റെ തീരുമാനമാണ് നവാഗത വിമാന താവളമായ കണ്ണൂരിന് തിരിച്ചടിയാകുന്നന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ വിദേശ വിമാന സർവീസുകൾ ആരംഭിച്ചാൽ കഴിയുമെന്ന കിയാലിന്റെ പ്രതീക്ഷകളാണ് ഇതോടെ ആസ്ഥാനത്തായത്.
വിദേശ വിമാന കമ്പിനികൾക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാടാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്. വിദേശ വിമാന കമ്പിനികൾക്ക് കണ്ണൂരില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
ഇന്ത്യ 116 രാജ്യങ്ങളുമായാണ് പോയിന്റ് ഓഫ് കോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ച കേന്ദ്ര തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വികസനത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്. കണ്ണൂർ വിമാന താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമീണ മേഖലയിലാണെന്നും അത്തരം വിമാന താവളങ്ങൾക്ക് വിദേശ വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകാനാവില്ലെന്നും നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കെ.സുധാകരൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.












Click it and Unblock the Notifications