എഴ് വർഷം മുമ്പ് നാടുവിട്ട യുവതിയെ ഇടുക്കിയിൽ നിന്നും കണ്ടെത്തി; ഖുർആനിലെ എഴുത്ത് തുമ്പായി
കണ്ണൂര്‍: ഏഴുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ ശാസ്ത്രീയാന്വേഷണത്തിലൂടെ കണ്ടെത്തി മിടുക്ക് തെളിയിച്ച് പരിയാരം പൊലിസ്. സിഐ കെ വി ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് യുവതിയെ കണ്ടെത്തിയത്. പിലാത്തറ മണ്ടൂര്‍ സ്വദേശി ഷംസീനയെ (36) യാണ് ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍നിന്ന് കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് 2012ല്‍ പിതാവ് പരിയാരം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കൊച്ചി മേയറെ മാറ്റണമെന്നാവർത്തിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം; കൊച്ചിയിൽ പ്രത്യേക യോഗം
സംഭവത്തിനുശേഷം പരിയാരം സി ഐയുടെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചുവെങ്കിലും യുവതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ തെളിവ് ലഭിച്ചിരുന്നില്ല. കേരളത്തില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ എന്‍ഐഎ നിര്‍ദേശപ്രകാരം ശേഖരിക്കുന്നതിനിടെ ഷംസീനയുടെ തിരോധാനം ശ്രദ്ധയില്‍പ്പെട്ട പരിയാരം സിഐ കെവി ബാബു കേസ് വീണ്ടും അന്വേഷിക്കുകയും ഷംസീനയെ കണ്ടെത്തുകയുമായിരുന്നു.
പൊലിസ് ഷംസീനയുടെ ബന്ധുക്കളുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ വിളികള്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഷംസീന ഉപയോഗിച്ചിരുന്ന എന്തെങ്കിലും സാധനം അവശേഷിച്ചിട്ടുണ്ടോയെന്ന പൊലിസിന്റെ അന്വേഷണത്തില്‍ നിസ്‌കാര കുപ്പായവും ഖുര്‍ആനും ഉണ്ടെന്ന് വ്യക്തമായി. ഇതില്‍ ഖുര്‍ആന്‍ പരിശോധിച്ചപ്പോള്‍ എന്തോ എഴുതി തടഞ്ഞതായി കണ്ടെത്തി.
ഖുര്‍ആന്‍ പൊലിസിന് നല്‍കാന്‍ വീട്ടുകാര്‍ ആദ്യം തയാറായില്ലെങ്കിലും പിന്നീട് അന്വേഷണത്തിനായി തടഞ്ഞ പേജ് മാത്രം നല്‍കി. ഈ പേജ് ഫോറന്‍സിക് ലാബില്‍ പരിശോധിക്കുകയും തടഞ്ഞത് ഫോണ്‍ നമ്പറാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ നമ്പര്‍ ഇടുക്കി ഉടുമ്പന്‍ചോലയിലെ വടക്കേക്കര ഷാജി എന്നയാളുടേതാണെന്ന് മനസിലാക്കിയ പരിയാരം പൊലിസ് ഉടുമ്പന്‍ചോല പൊലിസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വടക്കേക്കര ഷാജിയുടെ ഭാര്യയായി കഴിയുന്ന ഷംസീനയെ കണ്ടെത്തിയത്. ഇവര്‍ക്ക് ആറുവയസുള്ള ഒരു കുട്ടിയുണ്ട്.
പൊലിസ് ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞ ദിവസം പരിയാരം പൊലിസ് സ്‌റ്റേഷനില്‍ ഷാജിയോടൊപ്പം എത്തിയ ഷംസീനയെ കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചതനുസരിച്ച് ഇവര്‍ ഇടുക്കിയിലേക്ക് മടങ്ങി. ബന്ധുക്കളെ കാണാന്‍ താല്‍പര്യമില്ലെന്ന് ഷംസീന പറഞ്ഞതിനാല്‍ അവരെ പൊലിസ് വിളിച്ചുവരുത്തിയില്ല. സീനിയര്‍ സിപിഒ റജികുമാര്‍, സിപിഒമാരായ എന്‍പി സഹദേവന്‍, അഞ്ചില്ലത്ത് നൗഫല്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.