മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് നേരിട്ട് വോട്ടു ചോദിക്കാൻ ഭയമെന്ന് എംഎം ഹസൻ
കണ്ണുർ: വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കുമ്പോള്‍ വികസന നായകന്‍ എന്ന് വിളിക്കുന്ന പിണറായി വിജയന് ജനങ്ങളോട് നേരിട്ട് വോട്ട് ചോദിക്കാന്‍ ഭയമാണെന്നും അതാണ് അടച്ചിട്ട മുറികളിലെ തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ മാത്രം പങ്കെടുക്കുന്നതെന്നും യുഡി.എഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.
വികസനത്തിന് ജനം വോട്ട് ചെയ്യും; ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ, യുഡിഎഫിന് വിമർശനം!!
കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന തദ്ദേശപ്പോര് 2020 മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കൂടുതൽ കുരുക്കിലേക്ക് വീഴാൻ പോവുകയാണ്. ആദ്യം മുഖ്യമന്ത്രിയുടെ അഡീഷനൽ സെക്രട്ടറിയായ ശിവശങ്കരൻ അറസ്റ്റിലായി. പിണറായിയുടെ മന:സാക്ഷി സുക്ഷിപ്പുകാരനായ ഇദ്ദേഹം ഇപ്പോൾ ജയിലിൽ കഴിയുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫായ സി.എം രവീന്ദ്രനും ചോദ്യം ചെയ്യൽ നേരിട്ടു കൊണ്ടിരിക്കുകയാണ്.
രവീന്ദ്രൻ്റെ ഭാര്യയ്ക്ക് ഊരാളുങ്കൽ സൊസെറ്റിയിൽ ബിനാമി ഇടപാടുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആദ്യം ചോദ്യം ചെയ്യാനായി രവീന്ദ്രന് നോട്ടീസ് നൽകിയപ്പോൾ പറഞ്ഞത് കൊ വി ഡാണെന്നാണ് പിന്നിട് ചികിത്സ കഴിഞ്ഞു നോട്ടീസ് നൽകിയപ്പോൾ പറഞ്ഞത് കൊമ്പി ഡാന്തര അസുഖമാണെന്നാണ് ഇപ്പോൾ പറയുന്നത് കൊമ്പി ഡാനന്തര അനന്തര അസുഖങ്ങളാണെന്നാണ്.ഇതിനെ ന്യായീകരിക്കുകയാണ് സംസ്ഥാനത്തെ മന്ത്രി കുടിയായ കടകംപള്ളി സുരേന്ദ്രനെന്നും ഹസൻ കുറ്റപ്പെടുത്തി.
വികസനത്തിന്റെയും സാമുദായിക മൈത്രിയുടെയും പേര് പറഞ്ഞ് വോട്ട് ചോദിക്കുന്ന സി.പി.എമ്മിന്റെ പൊള്ളത്തരം ജനങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് ഉയര്‍ത്തുന്ന മുദ്രാവാക്യമായ വികസനമെന്നത് അഴിമതിയുടെ മുഖമറ മാത്രമാണ്. അത് തന്നെയാണ് ജനങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതും. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ലഹരികള്ളകടത്ത് കേസില്‍ ഇപ്പോള്‍ ജയിലിലാണ്. പിതാവിന്റെ അധികാരത്തിന്റെ മറപിടിച്ച് നടത്തിയ കള്ളകടത്തിലാണ് മകന്‍ ജയിലിലായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സപെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും ജയിലിലാണ്.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ ആശുപത്രി വാസം നയിക്കുന്നു. ഇതിന് മറയാക്കിയാക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസിനെ തന്നെ. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെ പ്രഭവ കേന്ദ്രമായി എന്ന് മനസിലാക്കാന്‍ ജനങ്ങള്‍ക്ക് വേറെന്ത് തെളിവാണ് വേണ്ടത്. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നടക്കുന്നത് പകല്‍കൊള്ളയാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായി ഊരാളുങ്കല്‍ സൊസൈറ്റിയെ സി.എം രവീന്ദ്രന്‍ ഉപയോഗപ്പെടുത്തി എന്ന കണ്ടെത്തലിലാണ് ഇ.ഡി സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് കോടികണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അനുവദിച്ചു നല്‍കിയത്. മിക്ക കോണ്‍ട്രാക്ടുകളിലും അനുവദിച്ച ധനവിനിയോഗം ഓഡിറ്റിന് പോലും വിധേയമാക്കിയില്ല. ഈ കോണ്‍ട്രാക്ടുകള്‍ക്കെല്ലാം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനാണ് രവീന്ദ്രന്‍ അസുഖം അഭിനയിക്കുന്നത്.
ഇലക്ഷന്‍ കഴിയുന്നത് വരെ അസുഖം മാറാന്‍ സാധ്യതയില്ലെന്നും എം.എം ഹസന്‍ പറഞ്ഞു. കൂടാതെ സ്വര്‍ണ കള്ളകടത്ത് കേസില്‍ ആരോപണ വിധേയമായ കടകംപള്ളി സുരേന്ദ്രന്‍ രവീന്ദ്രനെ പിന്തുണച്ച് സംസാരിച്ചതില്‍ അത്ഭുതമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വിലയിരുത്തുകളെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ബി.ജെ.പിയുമായി നല്ല ബന്ധമാണ്, സമുദായിക സംഘടനകളുമായി നല്ല ബന്ധമാണ് എന്നൊക്കെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പല ജില്ലകളിലും പറയുമ്പോള്‍ കഴിഞ്ഞദിവസം മലപ്പുറത്ത് പറഞ്ഞത് മുസ്‌ലിം സമുദായം ഭീകരവാദികളാണെന്നാണ്. അവര്‍ക്ക് പാകിസ്ഥാനില്‍ നിന്നുമുള്ള പല സംഘടനകളിലും നിന്നും സഹായം ലഭിക്കുന്നു എന്ന്. മതമൈത്രകിക്ക് വേണ്ടി ഒരു ഭാഗത്ത് ആഹ്വാനം ചെയ്യുന്ന സമയം തന്നെ മതവിദ്വേഷം പകര്‍ത്താനുള്ള ശ്രമം കൂടിയാണ് പാര്‍ട്ടി സെക്രട്ടറി നടത്തുന്നത്. ഇതെല്ലാം ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും ഹസൻ ഓർമ്മപ്പെടുത്തി.പരിപാടിയിൽ യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി മാത്യുവും പങ്കെടുത്തു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് എ.കെ ഹാരിസ് അധ്യക്ഷനായി.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.