എംഎന്‍ വിജയന്‍ ഓര്‍മ്മയില്‍ കണ്ണൂര്‍, പഠനഗവേഷണകേന്ദ്രം അനുസ്മരണ സമ്മേളനം നടത്തി
കണ്ണൂര്‍: ഇടതുസൈദ്ധാന്തികനും ചിന്തകനുമായ എംഎന്‍ വിജയനെ അനുസ്മരിച്ചു കണ്ണൂരിലെ സഹപ്രവര്‍ത്തകരും അനുയായികളും ശിഷ്യന്‍മാരും. തന്റെ വ്യതിരക്തമായ ചിന്തകള്‍കൊണ്ടു പ്രബുദ്ധകേരളത്തെ ത്രസിപ്പിച്ച എം. എന്‍ വിജയന്റെ പതിനാറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് എംഎന്‍ വിജയന്‍ ഓര്‍മ്മയെന്ന പേരിലാണ് കണ്ണൂരില്‍ അനുസ്മരണപരിപാടി നടത്തിയത്. ന്യൂസ് റൂമുകളുടെ ദൗത്യം സത്യാന്വേഷണമാണെന്ന് അറ്റ്ലാര്‍ജ് ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ എംഎന്‍ വിജയന്‍ പഠന ഗവേഷണ കേന്ദ്രം നടത്തിയ എംഎന്‍ വിജയന്‍ ഓര്‍മ്മ അനുസ്മരണ സമ്മേളനത്തില്‍ മാധ്യമങ്ങളും അമിതാധികാര പ്രയോഗങ്ങളുമെന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന മൃഗശാലകളായി മാറിയിരിക്കുന്നു നമ്മുടെ ന്യൂസ് റൂമുകള്‍. പബ്ളിഷറുടെ സ്വാധീനം തള്ളി കളയുകയോ മറികടക്കാനോ ഒരു എഡിറ്റര്‍ക്ക് കഴിയില്ല. പത്രത്തിന്റെ നിലനില്‍പ്പു പരിഗണിച്ചു കൊണ്ടു മാത്രമേ എഡിറ്റര്‍ക്ക് വാര്‍ത്തകള്‍ കൊടുക്കാനാവുകയുള്ളു. എന്നാല്‍ ഇന്ത്യയിലെ വന്‍കിട പത്രങ്ങളെല്ലാം കേന്ദ്രസര്‍കാരിന്റെ പരസ്യം വാങ്ങി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെങ്ങനെ അവര്‍ക്ക് ഭരണകൂടത്തിനെതിരെ എഴുതാന്‍ കഴിയും.

ഇത്തരം സാമ്പത്തിക ലാഭങ്ങളില്‍ പത്രം പ്രസിദ്ധീകരിക്കുന്ന വര്‍ വീണുപോവുക സ്വാഭാവികമാണ്. ഇതിന് പരിഹാരമായി പത്രങ്ങള്‍ വില കൂട്ടുകയാണ് വേണ്ടത് ഇങ്ങനെ ചെയ്താല്‍ ഒരു പരിധിവരെ മറ്റു ആശ്രയങ്ങളില്ലാതെ പത്രങ്ങള്‍ക്ക് നിലനില്‍ക്കും. സാധാരണക്കാരന്റെ സാക്ഷരതയെ ബാധിക്കുമെന്നാണ് ഇതിനെതിരായി പറയുന്നത്. എന്നാല്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് 15 രൂപ കൊടുത്ത് യഥാര്‍ത്ഥവിലയില്‍ തന്നെ പത്രം വാങ്ങാന്‍ കഴിയണം. ഇതിന് കഴിയാത്തവര്‍ക്ക് ആറു രൂപ കൊടുത്താല്‍ മാധ്യമസ്വാതന്ത്രം ഒരു പരിധി വരെ സംരക്ഷിക്കാന്‍ കഴിയുമെന്നും ആര്‍.രാജഗോപാല്‍ പറഞ്ഞു.
യഥാര്‍ത്ഥ വിഷയങ്ങള്‍ മറച്ചുവയ്ക്കുന്നതിനാണ് ചില വാര്‍ത്തകള്‍ പത്രങ്ങള്‍ പൊലിപ്പിക്കുന്നത്. ഗാസയിലെ അക്രമവും ചന്ദ്രയാനും വന്ദേ ഭാരതുമൊക്കെ ഇങ്ങനെ ഒന്നാം പേജില്‍ നിറഞ്ഞു നിന്ന വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ അമിതമായ പ്രാധാന്യത്തോടെ നല്‍കുമ്പോള്‍ നാം മനസിലാക്കേണ്ടത് അന്ന് രാജ്യത്ത് മറ്റെന്തോ നടന്നിട്ടുണ്ടെന്നാണ്. ഗാസയിലെ വാര്‍ത്തകളൊക്കെ പ്രമോട്ട് ചെയ്യുന്നത് ഭരണകൂടങ്ങള്‍ തന്നെയാണ്. ഇവയുടെ മറവില്‍ മറ്റു കാര്യങ്ങള്‍ ജനങ്ങള്‍ അറിയാതെ അവര്‍ രക്ഷപ്പെടുകയാണ്. ഹരിയാനയിലെ നൂഹു കൂട്ടക്കൊലയെ പറ്റി ജനങ്ങള്‍ അറിയാതെ പോകുന്നത് ഇതുകൊണ്ടാണ്. വന്ദേ ഭാരത് അതിവേഗ ട്രെയിന്‍ അന്‍പത്, അറുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നമുക്ക് കിട്ടിയത്. അതു ആരുടെയും ഔദാര്യമല്ല നമ്മുടെ നികുതിപ്പണം ഉപയോഗിച്ചു നമുക്ക് ലഭിക്കേണ്ടതാണ്.
വന്ദേ ഭാരത് സര്‍വീസ് തുടങ്ങിയത് കേരളത്തില്‍ ഇത്ര വലിയ വാര്‍ത്തയായത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കണ്ണൂരിലൊക്കെ ആഘോഷമായാണ് വന്ദേ ഭാരതിനെ സ്വീകരിച്ചത്. കൊല്‍ക്കത്തയ്ക്കും വന്ദേ ഭാരത് സര്‍വീസ് തുടങ്ങിയിരുന്നു എന്നാല്‍ അവിടെ അതു വലിയ വാര്‍ത്തയായിട്ടില്ല. ഇതാണ് വാര്‍ത്തകളോടുള്ള യഥാര്‍ത്ഥ സമീപനമെന്നും ആര്‍.രാജഗോപാല്‍ പറഞ്ഞു. ഇന്ത്യയില്‍ യു.എ.പി.എ കൊണ്ടുവന്നത് ആര്‍. ചിദംബരമാണ്. ടാഡ വേണ്ടയിടത്ത് യു.എ.പി.എ കൊണ്ടു വന്നപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ എതിര്‍ത്തില്ല. ഇതുകാരണം കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കപെട്ട ഒരു പാട് യുവാക്കള്‍ ജയിലിനകത്തായി.
കൗശലക്കാരായ രാഷ്ട്രീയ നേതാക്കളാണ് കപില്‍ സിബലും ചിദംബരവുമൊക്കെ അവര്‍ നടപ്പിലാക്കിയ അതേ കാര്യങ്ങള്‍ തന്നെയാണ് പിന്നീട് വന്ന നരേന്ദ്ര മോദി സര്‍ക്കാരും ചെയ്യുന്നത്. ഈച്ചയെ കൊല്ലാന്‍ ഇരുമ്പ് ചുറ്റിക കൊണ്ടു അടിക്കുകയാണ് മോദി സര്‍ക്കാരും ചെയ്യുന്നത്. മാധ്യമങ്ങളെ ജാഗ്രതയോടെയാണ് മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥക്കാലത്ത് ചെയ്തതിന്റെ മറ്റൊരു . രൂപമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആര്‍.രാജഗോപാല്‍ പറഞ്ഞു. പരിപാടിയില്‍ പ്രൊഫ.എന്‍. സുഗതന്‍ , സംവിധായകന്‍ ജോഷി ജോസഫ് , വി.എസ്.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications