ഐസിസ് ബന്ധം: വടക്കെ മലബാറിൽ കൂടുതൽ പേർ എൻഐഎ നിരീക്ഷണത്തിൽ
കണ്ണൂർ: വടക്കെ മലബാറിൽ ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള കൂടുതൽ പേരെ വലയിലാക്കാൻ ദേശീയ അന്വേഷണ ഏജൻസിയൊരുങ്ങുന്നു. ഐസി സുമായി ഇൻ്റർനെറ്റ് ബന്ധം പുലർത്തുകയും അവരുടെ അതി തീവ്രമായ ആശയങ്ങൾ രഹസ്യ വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്ത കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ യുവതി യുവാക്കളെ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണമാരംഭിച്ചിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: സംഭവം നെടുമ്പാശ്ശേരിയിൽ!!
ഗൾഫിലേക്ക് ജോലി ആവശ്യാർത്ഥം പോയി മടങ്ങിയ ചില പ്രൊഫഷനലുകൾക്ക് ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.ഇവരുടെ മൊബൈൽ ഫോൺ നമ്പരുകൾ വഴി ബന്ധപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളും ഇ മെയിൽ ഇടപാടുകളുമാണ് പരിശോധിക്കുന്നത്. ഇതിനിടെ ഐഎസിൽ പോയവരുമായി സമ്പർക്കം ആരോപിച്ച് യുഎഇ പുറത്താക്കിയ ഏഴ് യുവാക്കളെ എൻഐഎ ചോദ്യംചെയ്തിട്ടുണ്ട്. യുഎഇയിൽനിന്നു നാടു കടത്തപ്പെട്ട ഇവർ വിമാനത്താവളത്തിൽ എത്തിയ ഉടനെ എൻഐഎ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഐഎസിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്കു പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽനിന്നു പോയവരുമായി മൊബൈൽ ഫോണിൽ സംസാരിച്ച ഏഴു പേരെയാണ് യുഎഇ നാടുകടത്തിയത്. നിരീക്ഷണത്തിലായിരുന്ന ഏഴ് യുവാക്കളെയാണ് യുഎഇ സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരെ മൂന്നു മാസം ജയിലിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു. കേരളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇവരെ പിടികൂടി എറണാകുളത്തെ എൻഐഎ ഓഫീസിൽ കൊണ്ടുപോയി ചോദ്യം ചെയ്തു പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കൾ മൊബൈൽ ഫോണിൽ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് നാടുകടത്തുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഇറങ്ങിയ ഏഴ് പേരെയും എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു.
2016 ലാണ് ഇവർ റാഷിദ് അബദുല്ല, ഡോ. ഇജാസ് എന്നിവരുമായി ഫോണിൽ സംസാരിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം യുഎഇയിലെത്തിയ ഇവരെല്ലാം നല്ല ജോലിയിൽ തുടരുന്നതിനിടയിലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും നാടു കടത്തപ്പെട്ടതും. ഇവരെ ചോദ്യം ചെയ്തതിൽനിന്നു ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു കാരണമാണമാണ് മലബാറിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഒരുങ്ങുന്നത്.
വടക്കെ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് ഐസിസ് ബന്ധമുണ്ടെന്ന സൂചന നേരത്തെയുണ്ടായിരുന്നു കണ്ണൂർ. കാസർഗോഡ് ജില്ലകളിലെ ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് ഈ സംഘടനകൾ വേരു പടർത്തിയിരിക്കുന്നത്. ഗൾഫിലേക്ക് ജോലി ആവശ്യാർത്ഥം പോകുന്ന യുവതി- യുവാക്കളിൽ അതിതീവ്രമായ ആശയങ്ങൾ കുത്തിവെച്ചാണ് ഇവർ തങ്ങളുടെ വശത്താക്കുന്നത് ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെ ഇടനിലക്കാരാക്കി മാറ്റിയാണ് ഇവരെ റിക്രൂട്ട്മെൻ്റ് ചെയ്യുന്നതെന്നാണ് വിവരം. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ നിന്നും കുടുംബസമേതം കാണാതായ ദമ്പതികൾ പിന്നീട് സിറിയയിലെ ഐ.എസ് ക്യാംപിലുണ്ടെന്ന് വ്യക്തമായിരുന്നു. ഇവർക്കു നാടും വീടുമായി ഏറെക്കാലമായി ബന്ധമൊന്നുമില്ല.