ഇ ബുൾജെറ്റിന് എട്ടിന്റെ പണി, നെപ്പോളിയൻ ഇനി നിരത്തിൽ ഇറങ്ങില്ല, രജിസ്ട്രേഷൻ റദ്ദാക്കി എംവിഡി
കണ്ണൂര്‍: വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റിന് എതിരെ കടുത്ത നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. നെപ്പോളിയന്‍ എന്ന പേരില്‍ വൈറലായ വാഹനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് പൂട്ടിട്ടിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും മോട്ടോര്‍ വാഹന നിയമത്തിലെ 53 (1എ) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.
വാഹനം ഓടിച്ച ആളുടെ ലൈസന്‍സും റദ്ദ് ചെയ്യുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംഡിജിപി എംആര്‍ അജിത് കുമാര്‍ അറിയിച്ചു. ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ വാഹനത്തില്‍ നിയമവിരുദ്ധമായ രൂപമാറ്റം നടത്തിയതാണ് വിവാദമായത്. ഇതിന് പിഴ ചുമത്തിയതിന് എതിരെ കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ എത്തി ലിബിനും എബിനും പ്രശ്‌നമുണ്ടാക്കിയതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും അടക്കം ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ആംബുലന്‍സ് എന്ന വ്യാജേനെ സൈറണും എയര്‍ഹോണും മുഴക്കി വാഹനം ഓടിച്ചത് മുതല്‍ മോട്ടോര്‍ വാഹന നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ നടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തിയത്. നെപ്പോളിയന്‍ എന്ന വാഹനത്തിന് നിറം മാറ്റം വരുത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനം ആണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ ഉണ്ടാകുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല അംഗീകൃത വാഹനങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുളള സെര്‍ച്ച് ലൈറ്റും ഇവര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ നികുതിയില്‍ വന്ന വ്യത്യാസം ഇവരെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും തെറ്റ് തിരുത്താന്‍ ഇ ചെലാന്‍ വഴി സമയം നല്‍കിയിരുന്നുവെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇ ബുള്‍ ജെറ്റിന് പിന്തുണയുമായി കേരളം കത്തിക്കുമെന്നതടക്കമുളള കലാപാഹ്വാനം നടത്തിയവര്‍ക്കെതിരെയും പോലീസ് നടപടി എടുത്തിട്ടുണ്ട്. കൊല്ലത്തും ആലപ്പുഴയിലും രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിന് മുന്നില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ച് കൂടിയതിന് 17 പേര്‍ക്കെതിരെ കേസെടുത്തു. കലാപാഹ്വാനം നടത്തിയത് കുട്ടികള്‍ ആണെങ്കില്‍ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. സൈറണ്‍ വെച്ച് അമിത വേഗത്തില്‍ ബീഹാറില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ വാഹനം ഓടിച്ച സംഭവത്തില്‍ അടക്കം പോലീസ് അന്വേഷണം നടത്തും. ഈ വീഡിയോ ബീഹാര്‍ പോലീസിന് കൈമാറും. മാത്രമല്ല ഇ ബുള്‍ ജെറ്റ് എന്ന ഇവരുടെ യൂട്യൂബ് ചാനലിലെ മുഴുവന്‍ വീഡിയോകളും പ്രത്യേക സംഘം പരിശോധിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications