ഒരേ സ്ഥാപനത്തിൽ പലവട്ടം മോഷണം; പയ്യന്നൂര്‍ പോലീസിന് തലവേദനയായ തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍
പയ്യന്നൂര്‍: ഒരേ സ്ഥാപനത്തില്‍ നാല് പ്രാവശ്യം വിദഗ്ദ്ധമായി കവര്‍ച്ച നടത്തി പോലീസിന് തലവേദന സൃഷ്ടിച്ച മോഷ്ടാവിനെ ഒടുവില്‍ അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂര്‍ പോലീസിന് സ്ഥിരം തലവേദന സൃഷ്ടിച്ച മോഷ്ടാവാണ് അറസ്‌റ്റിലായത്. പയ്യന്നൂര്‍ പഴയ ബസ് സ്‌റ്റാന്‍ഡിനു സമീപത്തെ റോയല്‍സിറ്റി കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ചാ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് പോലീസ് മാസങ്ങള്‍ക്ക് നീണ്ട അന്വേഷണത്തിലൂടെ കുടുക്കിയത്. കോയമ്പത്തൂര്‍ തുടിയല്ലൂര്‍ ശുക്രന്‍ പാളയത്തിലെ ജോണ്‍ പീറ്ററെന്ന ശക്തിവേലാണ്(32) അറസ്‌റ്റിലായത്.
2022- ഓഗസ്‌റ്റ് അഞ്ചിന് രാവിലെയാണ് സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റിനു പിന്‍വശത്തെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഇളക്കിമാറ്റി ആദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്തേക്കു കടന്നത്. പേഡയും ബിസ്‌കറ്റും വെളളവും മറ്റും ഇവിടെയിരുന്ന് കഴിച്ചതിനു ശേഷമാണ് ഓഫീസിനകത്ത് അലമാരയില്‍ സൂക്ഷിച്ച രണ്ടുലക്ഷത്തോളം രൂപകവര്‍ന്നതിന് ശേഷമാണ് രക്ഷപ്പെട്ടത്. പഴയങ്ങാടിയിലെ എം.പി മുഹമ്മദിന്റെയും മട്ടന്നൂരിലെ സലീമിന്റെയും ഉടമസ്ഥതയിലുളള ഇൗ സ്ഥാപനത്തില്‍ സമാനമായ രീതിയില്‍ 2023-ഫെബ്രുവരി 14-നും ഓഗസ്റ്റ് നാലിനും ഏറ്റവും ഒടുവിലായി കഴിഞ്ഞ മെയ് അഞ്ചിനും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.

എക്‌സ് ഹോസ്‌റ്റ് ഫാനിന്റെ ദ്വാരങ്ങള്‍ അടച്ചിരുന്നതിനാല്‍ അവസാന മോഷണത്തില്‍ മേല്‍ക്കൂരയുടെ ഷീറ്റു പൊളിച്ചാണ് ഇയാള്‍ അകത്തു കടന്നത്. കാല്‍ലക്ഷം രൂപയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ച ഭണ്ഡാരത്തിലെ പണവും സ്‌പ്രെ, ഷാംപു എന്നിവയുള്‍പ്പെടെ നാലായിരത്തോളം രൂപയുടെ സാധനങ്ങളുമായാണ് ഇയാള്‍ സ്ഥലം വിട്ടത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്ന പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങളുപയോഗിച്ചു പോലീസ് പലവിധത്തിലുളള അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ഒക്‌ടോബര്‍ പതിനഞ്ചിന് രാത്രിയില്‍ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുല്‍ഫക്‌സ് മാട്രസ് ആന്‍ഡ് ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിന്നും പതിനയ്യായിരത്തോളം രൂപയും തൊട്ടടുത്ത ഐ മാക്‌സ് ഫൂട് വെയര്‍ ആന്‍ഡ് ബാഗ് എന്ന സ്ഥാപനത്തില്‍ നിന്നും അന്‍പതിനായിരം രൂപയും കവര്‍ന്നു. മൈത്രി ഹോട്ടലിന്റെ വാതിലും മേശയും പാത്രങ്ങളും നശിപ്പിച്ച മോഷ്ടാവ് മേശയിലുണ്ടായിരുന്ന പണവും കൊണ്ടു പോയി. ഈ കവര്‍ച്ചകളിലെ പ്രതിയെയാണ് പയ്യന്നൂര്‍ പോലീസ് കുടുക്കിയത്.
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കേളോത്ത് ബദര്‍ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന കാസാ കസീനോ ഹോട്ടലിന്റെ മേല്‍ക്കൂരയുടെ ഓടിളക്കി ഇയാള്‍ മോഷണം നടത്തിയിരുന്നു ഹോട്ടലിലെ ഭക്ഷണശാലയിലെ മേശയ്ക്കു മുകളില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്നിരുന്നു. ഹോട്ടല്‍ ഉടമ പടന്നയിലെ ഷക്കീലിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഹോട്ടലിലെ മോഷണത്തിനു ശേഷം ട്രെയിനില്‍ കയറി പ്രതി രക്ഷപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വടകരയില്‍ നിന്നും പോലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് പയ്യന്നൂര്‍ നഗരത്തില്‍ വ്യാപകമായ മോഷണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്‌തപ്പോള്‍ മോഷണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് സമ്മതിക്കുകയായിരുന്നു. ഹെയര്‍സ്‌റ്റൈലിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് ഇയാള്‍ ഒരേ സ്ഥലത്തു തന്നെ പലതവണ മോഷണം നടത്തിയത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.












Click it and Unblock the Notifications