കണ്ണൂരില്‍ മുഖാവരണ വിവാദം ചൂടുപിടിക്കുന്നു; ജയരാജനു ചുട്ടമറുപടിയുമായി മുസ്‌ലീം ലീഗ്, കമ്മ്യൂണലിസത്തിന്റെ തനി രൂപമെന്ന് വിമർശനം!!
കണ്ണൂര്‍: കണ്ണൂരില്‍ മുഖാവരണ വിവാദം ചൂടുപിടിക്കുന്നു. റീപോളിങിനായി മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കണമെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ചുട്ടമറുപടിയുമായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് അഡ്വ. അബ്ദുല്‍ കരീം ചേലേരി പ്രസ്താവിച്ചു.
തെരഞ്ഞെടുപ്പുകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാരുടെ മുഖാവരണം ബൂത്തിന് പുറത്ത് ക്യൂവില്‍ വെച്ച് തന്നെ മാറ്റണമെന്നും മൂടുപടം മാറ്റാതെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് സി.പി.എമ്മിന്റെ തിട്ടൂരം. ജനപ്രാതിനിധ്യ നിയമത്തിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കും. അത്തരത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫിന് ഒരു മടിയുമില്ല.

എന്നാല്‍ വിശ്വാസവും ആചാരവും നിരാകരിച്ചാവണം വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തില്‍ വരേണ്ടതെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനുമാവില്ല. ജില്ലയിലെമ്പാടും വ്യാജ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയും സ്ത്രീകളെ തന്നെ പരസ്യമായി കള്ളവോട്ട് ചെയ്യാനിറക്കിയും ബൂത്ത് പിടിച്ചും തെരഞ്ഞെടുപ്പില്‍ ജയിച്ചു വരുന്ന സിപിഎം വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് നടത്തുന്നതെന്നും കരീംചേലേരി പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു. കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്നതാണ് എം വി ജയരാജന്റെ വിവാദ പ്രസ്താവന.
വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നും ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പോളിങ് ബൂത്തില്‍ കയറിയാല്‍ അവിടെ ഒന്നുങ്കില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ, ആ ദൃശ്യത്തിന്റെ മുമ്പാകെ മുഖപടം പൂര്‍ണമായും മാറ്റി കൊണ്ട് അവിടെ വോട്ടു ചെയ്യാന്‍ എത്തുന്നവരെ അനുവദിക്കുമോ, ഇതാണ് നാടിനു അറിയേണ്ടത്. അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍, പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട ആ ബൂത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ധിക്കും. യുഡിഎഫിന്റെ വോട്ടു കുറയുമെന്നും മൂന്നു ബൂത്തുകളില്‍ പെട്ടെന്നുള്ള റീപോളിങ് പ്രഖ്യാപനം ശരിയായ നടപടിയല്ലെന്നും ജയരാജന്‍ തന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Click it and Unblock the Notifications