'മുസ്ലീം ലീഗ് കോൺഗ്രസിന്റെ മാത്രമല്ല, ബിജെപിയുടേയും കൂട്ടുകക്ഷി', വിമർശനവുമായി എംവി ജയരാജൻ
കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവ് ടിടി ഇസ്മയിലിനെ ബിജെപി വേദിയില്‍ പൊന്നാട അണിയിച്ച് സ്വീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ബിജെപിയുടെ കെ റെയില്‍ വിരുദ്ധ ജാഥാ വേദിയിലാണ് മുസ്ലീം ലീഗിന്റെ നേതാവ് എത്തിയത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വികെ സജീവന്‍ പൊന്നാട അണിയിച്ച് ടിടി ഇസ്മയിലിനെ സ്വീകരിച്ചു.
മുസ്ലീം ലീഗ് കോൺഗ്രസിന്റെ മാത്രമല്ല, ബിജെപിയുടേയും കൂട്ടുകക്ഷിയാണെന്ന് എംവി ജയരാജൻ പ്രതികരിച്ചു. സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ വേദികളിൽ പങ്കെടുത്താൽ വിലക്കുമെന്ന് ശശി തരൂരിനെ അടക്കം ഭീഷണിപ്പെടുത്തിയവർ ലീഗ് നേതാവിന്റെ ഈ 'ബിജെപി പ്രവേശനം' കണ്ടതായി ഭാവിച്ചിട്ടില്ലെന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി.

എംവി ജയരാജന്റെ പ്രതികരണം ഇങ്ങനെ: '' ഭരണം നഷ്ടമായ മുസ്ലീംലീഗ് എന്ത് നെറികേടും കാട്ടുമെന്നതിന്റെ ഉദാഹരണമാണ് അവരുടെ സംസ്ഥാന പ്രവർത്തകസമിതി അംഗവും കോഴിക്കോട് ജില്ലാ ട്രഷററുമായ പി.ടി. ഇസ്മയിൽ ബിജെപി വേദിയിൽ എത്തിയത്. ലീഗ് നേതാവിനെ ബിജെപിക്കാർ 'ജയ് ജയ്' വിളികളുമായി സ്വീകരിച്ചു. മൃദുഹിന്ദുത്വ നിലപാടുള്ള കോൺഗ്രസ്സിന്റെ കൂട്ടുകക്ഷി തീവ്രഹിന്ദുത്വവാദികളുടെ ഇണയായി മാറിയതിൽ വലിയ അത്ഭുതമില്ല. ഇതുസംബന്ധിച്ച് ലീഗ് നേതൃത്വം ഇതുവരെയും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കോഴിക്കോട് ലീഗ് നേതാവാണ് ബിജെപിയോടൊപ്പം അണിചേർന്നതെങ്കിൽ കൊല്ലത്ത് കെ.പി.സി.സി. സെക്രട്ടറി സൈമൺ അലക്‌സാണ് ബിജെപി വേദിയിലെത്തിയത്. സിപിഐ(എം) പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ വേദികളിൽ പങ്കെടുക്കുന്നതിൽ നിന്നും ശശി തരൂർ എം.പി., പ്രൊഫ. കെ.വി. തോമസ്, ആർ. ചന്ദ്രശേഖരൻ, എം.കെ. രാഘവൻ എം.പി. എന്നിവരെ വിലക്കുകയും പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കെ.പി.സി.സി. പ്രസിഡന്റും, ബിജെപിയെ കേന്ദ്രത്തിൽ നേരിടാൻ കഴിയാത്തതുകൊണ്ട് കേരളത്തിൽ കേന്ദ്രീകരിച്ച് ഫാസിസത്തെ തടയാൻ നിയോഗിക്കപ്പെട്ട ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ്-ലീഗ് നേതാക്കളുടെ ഈ 'ബിജെപി പ്രവേശനം' കണ്ടതായി ഭാവിച്ചിട്ടില്ല. സിൽവർലൈൻ സമരത്തിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് ആണയിട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷനേതാവിന് കെ.പി.സി.സി. സെക്രട്ടറി പോലും പുല്ലുവില കൽപിച്ചില്ല. ഇത് താൻട്രാ പാർട്ടി!












Click it and Unblock the Notifications