ഏഴര കടപ്പുറത്തെ കല്ലുമ്മക്കായസമൃദ്ധി കുറയുന്നു: ഉപജീവന മാർഗം മുട്ടി മത്സ്യതൊഴിലാളികൾ
കണ്ണൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ വിളയുന്ന പ്രദേശമായ ഏഴര കടൽത്തീരം പ്രതിസന്ധിയിൽ. കാലാവസ്ഥ വ്യതിയാനമാണ് വില്ലനായിരിക്കുന്നത്.
ഇവിടെയുള്ള ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, ചെക്യാൻ കല്ല്, വാണിയൻ കല്ല്, പരപ്പൻ കല്ല്, എടപ്പേത്ത് പാറ, ആനാക്കുഴി തുടങ്ങിയ പാറകളിലാണ് കല്ലുമ്മക്കായ വിളയുന്നത്. ചിങ്ങം, കന്നി മാസങ്ങളാണ് ഇതിൻ്റെ പ്രജനനകാലം. ഇവ പതിനായിരക്കണക്കിന് ഉണ്ടാവുമെങ്കിലും ഒരു ശതമാനം മാത്രമേ കല്ലുമ്മക്കായ ആയി വരൂ.

ഈ സമയത്തുണ്ടാവുന്ന അമിതമായ വിളവെടുപ്പ് ഉല്പാദനത്തിനെ പ്രതികൂലമായി ബാധിക്കും. മുമ്പ് ഇപ്രദേശത്തുകാർ മാത്രമായിരുന്നു വിളവെടുത്തിരുന്നതെങ്കിൽ ഇപ്പോൾ ജില്ലയുടെ പല ഭാഗത്തു നിന്നും ആളുകൾ എത്തിപ്പെടാറുണ്ട്. കടലിലെ മാലിനീകരണവും കല്ലുമ്മക്കായ ഉല്പാദനത്തെ ബാധിക്കുന്നുണ്ട്.
പ്ലാസ്റ്റിക്ക്, കീടനാശിനികൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഇവയുടെ വളർച്ച തടയുന്നു. അതേസമയം ജല ശുദ്ധീകരണത്തിന് കല്ലുമ്മക്കായകൾ സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു ദിവസം 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഒരു കല്ലുമ്മക്കായക്ക് കഴിയുമത്രെ.കല്ലുമ്മക്കായ കൃഷി ചെയ്തുണ്ടാക്കുന്നുണ്ടെങ്കിലും കടൽപ്പാറ കളിൽ വിളയുന്നതിൻ്റെ രുചിയുണ്ടാവാറില്ല. പാറകളിൽ നിന്ന് കല്ലുമ്മക്കായ പറിച്ച് വില്പന നടത്തി ജീവിക്കുന്ന നിരവധി പേരുണ്ട്. വിളവു കുറഞ്ഞതിനാൽ പലരും ഈ തൊഴിൽ വിട്ടു.
കല്ലുമ്മക്കായ സംരക്ഷണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധ വേണമെന്നാണ് ഇവരുടെ ആവശ്യം.ഏഴര കൂടാതെ കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്ത് വെള്ളിയാൻ കല്ലിലും മംഗലാപുരത്തും മാത്രമേ കല്ലുമ്മക്കായ കൂടുതൽ വിളയുന്നുള്ളൂ.ഏഴരയിൽ കല്ലുമ്മക്കായ ഗവേഷണ കേന്ദ്രം സ്ഥാപിച്ച് ഇതിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതർ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനായ ജനു ആയിച്ചാൻ കണ്ടി പറഞ്ഞു.












Click it and Unblock the Notifications