പ്രതിപക്ഷം നിയമസഭയില്‍ സമരം നടത്തുന്നത് വലതു പക്ഷമാധ്യമങ്ങളുടെ പിന്‍തുണ ലഭിക്കുന്നതിനാല്‍ : എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ആനുകാലിക രാഷ്്ട്രീയ വിഷയങ്ങളില്‍ യു.ഡി. എഫിനെയും ബി.ജെ.പിയെയും മാധ്യമങ്ങളെയും അതിരൂക്ഷമായി വിമര്‍ശിച്ചു സി. പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വലതുപക്ഷ മാധ്യമങ്ങളുടെ പിന്‍തുണ ലഭിക്കുന്നതിനാലാണ് പ്രതിപക്ഷം നിയമസഭയില്‍ സമരത്തിന്റെ പേരില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത് കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറച്ചുപിടിക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണിത്.നമ്മുടെ നാട്ടിലെ ജനാധിപത്യ സംവിധാനത്തെ കളിയാക്കുന്ന നിലപാടാണിത്. ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അനുവദിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകാണാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തുന്നതെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.റബര്‍ വിലയുടെ പേരില്‍ ബി.ജെ.പിയുടെ പിന്നാലെ പോയാല്‍ ന്യൂനപക്ഷങ്ങള്‍ ചതിക്കപ്പെടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ചനടത്തുന്നത് റബര്‍ കര്‍ഷകരെ ചതിക്കുന്നതിനാണ് ക്രിസ്ത്യന്‍ മേലധ്യക്ഷന്‍മാരുമായി ആര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ തെറ്റില്ല. എന്നാല്‍ റബറിന് വില മുന്നൂറാക്കുമെന്ന് പറയുന്നത് സാമ്പത്തികമായ നടക്കുന്ന കാര്യമല്ല. എക്കണോമിക്‌സിന്റെ ബാലപാഠമറിയാവുന്ന ആര്‍ക്കും ചിന്തിച്ചാല്‍ മനസിലാവുന്ന കാര്യമാണിത്. റബര്‍ കര്‍ഷകര്‍ക്ക് രക്ഷ വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണം.അതിനു തയ്യാറുണ്ടോയെന്നതാണ് വിഷയം.
400രൂപയുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡറിന്റെ വില ആയിരത്തിനു മുകളിലായി. ഇതാണ് സാധാരണ ജനങ്ങളുടെ അനുഭവം. അതുനമ്മുടെ മുന്‍പിലെ കാര്യമാണ്. അദാനിക്കും അംബാനിക്കും വേണ്ടി സാധാരക്കാരെ വഞ്ചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനുസമാനമായി റബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം വിഷമയമാക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കലക്കുവെളളത്തില്‍ മീന്‍പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രാജ്യത്തെ മൂന്ന് പ്രധാനമതങ്ങളായ ഹിന്ദുവും ക്രിസത്്യനും മുസ്‌ലീമും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന കേരളം പോലുളള മറ്റൊരു സംസ്ഥാനമില്ല. ഇവിടെയാണ് ബി.ജെ.പി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതുകൊണ്ടെന്നും അവര്‍ ജയിക്കുമെന്ന് തോന്നുന്നില്ല.
കേരള നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്നത് കോപ്രായസമരമാണ്.കോണ്‍ഗ്രസും മുസ്‌ലിം ലീഗും കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. ഇതുമറികടക്കുന്നതിനാണ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമസഭയില്‍ തടസപ്പെടുത്തുന്നത്. ഇതുകൊണ്ടെന്നും സര്‍ക്കാരിന് ഒരു ദോഷവും വരാനില്ല. കാഞ്ഞങ്ങാട് സി.പി. ഐ നേതാവ് ഇ. ചന്ദ്രശേഖരനെതിരെ അക്രമം നടത്തിയവരെ അറിയില്ലെന്ന് സി.പി., ഐയുടെ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സിപിഐ നേതാക്കള്‍ അടക്കമുള്ളവരും മൊഴി മാറ്റിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഈക്കാര്യത്തില്‍ അന്വേഷണം പാര്‍ട്ടി നടത്തിയിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരും അതു തന്നെയാണ് കോടതിയില്‍ പറഞ്ഞത്. അക്രമിച്ചവരെ കണ്ടാല്‍ അറിയില്ലെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ മൊഴി
ഇ ചന്ദ്രശേഖരനും സമാന മൊഴിയാണ് നല്‍കിയത്.വിഷയം പാര്‍ട്ടി പരിശോധിക്കണമെങ്കില്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന നിയമസഭയില്‍ സമരം നടത്തുന്നത് എല്ലാം പ്രതിപക്ഷത്തിന്റെ വാശിയാണ്. ആ വാശി അടിസ്ഥാനപ്പെടുത്തി പ്രതിപക്ഷം നിയമസഭ ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരമാണ് നടത്തുന്നത്.മോക്ക് അസംബ്‌ളിയാണ് അവര്‍ നടത്തുന്നത്.അതിന് ഒരുവിഭാഗം വലതുപക്ഷ മാധ്യമങ്ങളുടെ പിന്‍തുണയുമുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ മൂന്നാംതവണയും എല്‍. ഡി. എഫ് അധികാരത്തില്‍ വരുന്നത് തടയുകയാണ് ഈ കൂട്ടുകെട്ടിന്റെലക്ഷ്യം. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കേണ്ട നിയമസഭാ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications