'തന്റെ മകൻ ഒരിക്കലും പണം വാങ്ങി വിധിനിർണയം നടത്തുകയില്ല'; മരണപ്പെട്ട പിഎൻ ഷാജിയുടെ അമ്മ ലളിത
കണ്ണൂര്‍: താഴെചൊവ്വയിലെ സൗത്ത് റെയില്‍വെ സ്‌റ്റേഷന് സമീപമുളള വീട്ടില്‍ വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തിയ കേരള സര്‍വകലാശാല കോഴക്കേസിലെ പ്രതി പിഎന്‍ ഷാജിയുടെ ആത്മഹത്യാകുറിപ്പില്‍ താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍. 'താന്‍ നിരപരാധിയാണ് ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. സത്യം, സത്യം, സത്യം. അര്‍ഹതപ്പെട്ടതിന് മാത്രമാണ് കൊടുത്തത്. എന്റെ അമ്മയ്ക്കറിയാം ഞാന്‍ തെറ്റു ചെയ്യില്ലെന്ന്. ഇതിന്റെ പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ' എന്നായിരുന്നു മൃതദേഹത്തിന് അരികെ നിന്നും പൊലിസ് കണ്ടെടുത്ത ആത്മഹത്യകുറിപ്പില്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ നാലുപതിറ്റാണ്ടായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മകന്‍ ഒരിക്കലും പണം വാങ്ങി വിധിനിര്‍ണയം നടത്തില്ലെന്നു നിറകണ്ണുകളോടെ വിതുമ്പിക്കൊണ്ടു പറയുകയാണ് കണ്ണൂരില്‍ ജീവനൊടുക്കിയ കേരള സര്‍വകലാശാല യൂനിയന്‍ മാര്‍ഗം കളി വിധി കര്‍ത്താവായ പി. എന്‍ ഷാജിയുടെ അമ്മ പൂത്തട്ട ലളിത. തിരുവനന്തപുരം കന്റോസണ്‍മെന്റ് പോലീസ് പ്രതിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പതിനൊന്നിന് തിരുവനന്തപുരത്ത് നിന്നുമെത്തിയ ഷാജി ആകെ അവശനും ക്ഷീണിതനുമായിരുന്നു.

അവന്റെ മുഖത്ത് കരുവാളിപ്പും കലകളുമുണ്ടായിരുന്നു. നിനക്ക് അടി കൊണ്ടിരുന്നോ മോനേയെന്നു ചോദിച്ചപ്പോള്‍ ഇല്ലമ്മേയെന്നു പറഞ്ഞു. ആരോ അവനെ ചതിച്ചതാണ്. പണം വാങ്ങുന്നവനാണെങ്കില്‍ ഈ വീടു ഇങ്ങനെയാവുമോയെന്ന ഷാജിയുടെ അമ്മ ലളിത തകരാറായ പഴയവീടിലേക്ക് നോക്കികൊണ്ടു പറഞ്ഞു. മേല്‍ക്കൂരപൊളിഞ്ഞു കഴുക്കോല് കാണുന്നില്ലേ. നിലത്തിട്ട സിമന്റെല്ലാം പൊട്ടിപൊളിഞ്ഞു. തിരുവനന്തപുരത്തു നിന്നും ക്ഷീണിതനായി എത്തിയ ഷാജി ഭക്ഷണമൊന്നും കഴിച്ചില്ലെന്നും യാത്രയില്‍ മടങ്ങിവരുമ്പോള്‍ കൊണ്ടുവന്ന അവലും മികസചറും തിന്നോളാമെന്നാണ് പറഞ്ഞതെന്നുംഅവർ പറഞ്ഞു.
തന്റെ നിര്‍ബന്ധം കാരണം ഇരുവരും ഒരു പിടി ചോറുവാരിത്തിന്നുവെന്നും ഇതിനു ശേഷം ഷാജി ഉറങ്ങാന്‍ കിടന്നുവെന്നും അമ്മ ലളിത പറഞ്ഞു. വൈകുന്നേരം ആറരയോടെ അവന്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് സംശയം തോന്നി അവന്റെ സഹോദരനെയും പോലീസിനെയും വിളിച്ചത്. പോലീസെത്തിയാണ് കതകുകള്‍ ബലമായി തുറന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ലളിത പറഞ്ഞു.
അമ്മേ ഞാന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് പല തവണ മകന്‍ കരഞ്ഞു പറഞ്ഞിരുന്നു. ഷാജിയുടെ സഹോദരനും നാട്ടുകാര്‍ക്കും ഷാജി തെറ്റെന്നും ചെയ്യില്ലെന്നു തന്നെയാണ് പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്ക് ഏറെ പ്രീയങ്കരനായ കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കലാസ്വാദകരും നാട്ടുകാരും. സ്‌കൂള്‍, കോളേജ് കലോത്‌സവങ്ങളിലും പൊതുമത്‌സരങ്ങളിലും മാര്‍ഗം കളിയിലും മറ്റു നൃത്തനൃത്യങ്ങളിലും സംഘാടകര്‍ വിശ്വസിച്ചു വിളിച്ചിരുന്ന വിധികര്‍ത്താക്കളിലൊരാളായിരുന്നു ഷാജി. ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത ഒരാളാണെന്നാണ് സഹപ്രവര്‍ത്തകരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നത്.












Click it and Unblock the Notifications