ആറളം ഇക്കോ ടൂറിസം പദ്ധതി: ചീങ്കണ്ണി പുഴയെ നശിപ്പിക്കുമെന്ന് പ്രദേശവാസികൾ
ഇരിട്ടി: വിനോദ സഞ്ചാരികൾക്കായി ചീങ്കണ്ണി പുഴ വിട്ടുകൊടുക്കുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും. ഇതുപുഴയുടെ മരണത്തിന് തന്നെ കാരണമാകുമെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.
ദിവസേന ഒരു ലക്ഷം പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം: നിയന്ത്രണങ്ങൾ കർശനമാക്കും
ആറളം ഇക്കോ-ടൂറിസം പാക്കേജിന്റെ ഭാഗമായാണ് ചീങ്കണ്ണിപ്പുഴയെ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്.എന്നാൽ ഇതിനെതിരെ പ്രദേശവാസികൾ പുഴയോര ജനസംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭമാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആറളം ഇക്കോ-ടൂറിസം പാക്കേജ് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓണ്‍ലൈന്‍ വഴി നടത്തിയത്.
മീന്‍മുട്ടി വെളളച്ചാട്ടം സന്ദര്‍ശനം, പുഴയോര നടത്തം, അരുവികളിലൂടെയുളള ബാംബു റാഫ്റ്റിംഗ്, പോത്തന്‍പാവ് വാച്ച്ടവര്‍ സന്ദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുളളതാണ് ആറളം ഇക്കോ-ടൂറിസം പാക്കേജ്. ഇതിലെ പ്രധാന ഭാഗമായ ചീങ്കണ്ണി പുഴ വിനോദ സഞ്ചാരികളുടെ സഞ്ചാര പാതയാക്കാനുള്ള വനംവകുപ്പിന്റെ നീക്കം അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ആറളം മേഖലയിലെ വനവാസികളും മറ്റ് നാട്ടുകാരും പരിസ്ഥി പ്രവര്‍ത്തകരും.
കേളകം പഞ്ചായത്തില്‍ പെടുന്ന നൂറു കണക്കിന് ആളുകളുടെ പ്രാധാന കുടിവെള്ള സ്രോതസാണ് ചീങ്കണ്ണിപ്പുഴ. അതോടൊപ്പം ആദിവാസി സ്ത്രീകളും , കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നതും ഈ പുഴയിലാണ്. ഇവരുടെ സ്വകാര്യത തകര്‍ക്കുന്ന തരത്തില്‍ ടൂറിസ്റ്റുകളെയും കൊണ്ട് പുഴയിലൂടെ നടത്താം എന്ന വനം വകുപ്പിന്റെ ടൂറിസ്റ്റ് പായ്‌ക്കേജ് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നീക്കത്തെ ശക്തമായി എതിര്‍യ്ക്കുമെന്ന് പുഴയോര ജനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പുഴ വനം വകുപ്പിന്റേതാണ് എന്ന തരത്തില്‍ അധികാരം സ്ഥാപിക്കുന്നതിനായാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു ചീങ്കണ്ണി. പുഴ പഞ്ചായത്തിന്റെ അധീനതയിലാണെന്നിരിക്കെ പഞ്ചായത്തിന്റെ യാതൊരു അനുമതിയുമില്ലാതെയാണ് ഈ പുതിയ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രകൃതി സൗന്ദര്യത്തെയും ജീവജാലങ്ങളുടേയും സസ്യലതാദികളുടേയും ആവാസ വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടാവരുത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും പ്രകൃതിയുടെ തല്‍ സ്ഥിതിക്കും വനവാസികളുടെ സ്വൈര്യ ജീവിതത്തിനും തടസ്സമുണ്ടാക്കുന്ന നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നാണ് വനം-പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ചീങ്കണിപുഴയെ ആശ്രയിക്കുന്നവരുടെ ആശങ്കയകറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എന്നാൽ വയനാട് ഉൾപ്പെടെയുള്ള പ്രകൃതി സൗന്ദര്യമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിനോദ സഞ്ചാര പദ്ധതി തദ്ദേശിയരും വിദേശിയരുമായ പ്രകൃതി സ്നേഹികൾക്കു വേണ്ടിയാണെന്നും യാതൊരു പരിസ്ഥിതി പ്രശ്നവും ഇതു കാരണം ഉണ്ടാവില്ലെന്നും ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ വ്യക്തമാക്കി.പ്ളാസ്റ്റിക്ക് ഉൾപ്പെടെ പരിസ്ഥിതിക്കു ദോഷം വരുന്ന സകല വസ്തുക്കളും ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട് ' കർശനമായ ഹരിതനിയമം പാലിച്ചുകൊണ്ടാണ് സർക്കാർ ആറളം ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. കൊ വി ഡിന് ശേഷം ആഭ്യന്തര ടൂറിസം പദ്ധതികൾക്ക് പുത്തനുണർവ്വ് വന്നിട്ടുണ്ടെന്നും ഇതു തദ്ദേശീയരായ നിരവധിയാളുകൾ തൊഴിൽ നൽകാൻ ഉപകാരപ്പെടുമെന്നാണ് ടൂറിസം വകുപ്പിൻ്റെ വിശദീകരണം.