കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശം അനുചിതമെന്ന് സിപിഎം; ദിവ്യയെ കൈവിട്ട് പാർട്ടിയും
കണ്ണൂര്‍ : എഡിഎം നവീൻ ബാബു ജീവനൊടുക്കാൻ കാരണമായ വിമർശനങ്ങൾ പൊതുവേദിയിൽ ഉന്നയിച്ചതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കെതിരെ പാർട്ടിക്കുള്ളിലും വിമർശനം ശക്തമാവുന്നു. സോഷ്യൽ മീഡിയയിൽ സിപിഎം സൈബർ ഗ്രൂപ്പുകളിലടക്കം ദിവ്യക്കെതിരെ വിമർശനം ശക്തമാണ്. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പരസ്യമായി ന്യായീകരിക്കാൻ പോലും കഴിയാതെ പ്രതിരോധത്തിലായിരിക്കുകയാണ് കണ്ണുരിലെ പാർട്ടി.
എന്നാൽ ജീവനൊടുക്കിയ എഡിഎം കെ നവീൻ ബാബു കൈക്കുലി വാങ്ങിയെന്ന ആരോപണമുയർത്തി പ്രതിരോധിക്കാനാണ് പാർട്ടി കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഇതിനിടെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതിൻ്റെ പശ്ചാത്തലത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണവുമായി രംഗത്തെത്തി. കണ്ണൂർ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ദുഖവും അനുശോചനവും രേഖപ്പെടുത്തി കൊണ്ടാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പാർട്ടിയും പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വിരമിക്കാൻ ഏഴു മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന നവീൻ ബാബു അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ ഇന്ന് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്. ട്രെയിനിനെത്തുന്ന നവീനെ കൂട്ടാൻ ഭാര്യ രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൽ നവീനെ കാണാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ വിവരമറിയിച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്ന് ഭാര്യ
നവീൻ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് കുടുംബം പ്രതികരിച്ചു. നവീനെ അഴിമതിക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചതാണ്, സമ്മർദ്ദങ്ങൾക്ക് വഴുന്നയാളല്ല നവീൻ. ആര് സഹായം ചോദിച്ചാലും ചെയ്യാൻ കഴിയുന്നതെല്ലാം കൃത്യമായി ചെയ്‌തു കൊടുക്കുന്നയാളാണെന്നും അമ്മാവൻ പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാറാണ്. രണ്ട് പെൺമക്കളുണ്ട്. നവീൻ ബാബു ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനായി എൻഒസി ലഭിക്കാൻ തന്നിൽ നിന്നും ഒരു ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്നാണ് സംരഭകനും സിപിഎം നേതാക്കളുടെ അടുത്ത ബന്ധുവായ പ്രശാന്ത് ആരോപിച്ചിരുന്നത്.
സ്ഥലം മാറി പോകുന്നതിന് മുൻപായുള്ള ദിവസങ്ങളിലാണ് പള്ളിക്കുന്നിലെ താമസസ്ഥലത്തു നിന്നും പണം നൽകിയതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. സിപിഎം അനുഭാവിയായ കുടുബാംഗമാണ് നവീൻ ബാബു. ഇടതു അനുകൂല സർവീസ് സംഘടനയുടെയും പ്രവർത്തകനായിരുന്നു. ഇതുകാരണം എഡിഎമ്മിന്റെ ആത്മഹത്യ രാഷ്ട്രീയ വിഷയമായി പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം. എഡിഎമ്മിന്റെ മൃതശരീരം പോസ്‌റ്റുമോർട്ടം നടത്തുന്നതിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും കണ്ണൂരിലെത്തിയിട്ടുണ്ട്. പോസ്‌റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.












Click it and Unblock the Notifications