ബെംഗളൂരുവിൽ മാക്കൂട്ടം ചുരം റോഡിന് ബദല്‍ പാത വേണമെന്ന ആവശ്യം ശക്തമാകുന്നു
കണ്ണൂര്‍: അന്തര്‍സംസ്ഥാന റൂട്ടിലെ കണ്ണൂര്‍-കൂട്ടുപുഴ-മാക്കൂട്ടം ചുരം പാതയ്ക്ക് ബദല്‍പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ നിന്നു ദിവസവും ആയിരക്കണക്കിനു യാത്രക്കാരാണു മാക്കൂട്ടം ചുരം വഴി ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും യാത്ര ചെയ്യുന്നത്. അതിര്‍ത്തി ജില്ലയായ കുടകില്‍ 10 ലക്ഷത്തോളം മലയാളികള്‍ താമസിക്കുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ഉരുള്‍പ്പൊട്ടലിലും പ്രളയത്തിലും മാക്കൂട്ടം ചുരം പാതയിലൂടെ യാത്ര അപകടയാത്രയായിരിക്കുകയാണ്.
ഒരു മികച്ച ഇന്ത്യക്ക് വേണ്ടി.... 'ഫോണ്‍ എടുക്കൂ, ഇന്ത്യയെ പഠിപ്പിക്കൂ'; അണിചേരാം ഈ പദ്ധതിയിൽ
പ്രളയത്തില്‍ റോഡ് തകര്‍ന്നപ്പോള്‍ കുടകിലെ കച്ചവടക്കാരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും കുടകില്‍ കുടുങ്ങിയിരുന്നു. ബംഗളൂരുവിലുള്ളവര്‍ 150 കിലോമീറ്ററോളം കൂടുതല്‍ യാത്ര ചെയ്ത് വയനാട് വഴിയാണ് യാത്ര ചെയ്തത്. മഴയില്‍ ചുരം റോഡ് തകര്‍ന്നപ്പോള്‍ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കുടകില്‍ താമസിക്കുന്ന കുടുംബങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു.
മുന്‍പ് ഏഴിമല നാവിക അക്കാദമിയില്‍ നിന്നു ബംഗളൂരുവിലുള്ള സേനാ വിഭാഗങ്ങളുടെ ഓഫിസുകളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ബാഗമണ്ഡല, കുടക് വഴി ദേശീയപാതയായി റോഡ് നിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. പല കാരണങ്ങളാല്‍ പദ്ധതി നടപ്പാക്കാനായില്ല. തളിപ്പറമ്പ്-ആലക്കോട്-വായിക്കമ്പ വരെയുള്ള പാതയെ കുടകിലേക്ക് നീട്ടിയാല്‍ കര്‍ണാടകയിലേക്ക് മറ്റൊരു ചുരം രഹിത പാത ലഭിക്കാന്‍ സാധ്യത ഏറെയാണ്. കേരള-കര്‍ണാടക സര്‍ക്കാരുകള്‍ മുന്‍കൈയെടുത്താല്‍ ഈ പാതയെന്ന സ്വപ്‌നവും യാഥാര്‍ഥ്യമാകും.
ഈ റോഡ് യാഥാര്‍ഥ്യമായാല്‍ കൂര്‍ഗ്-പൈതല്‍മല ടൂറിസം സര്‍ക്യൂട്ട് സൃഷ്ടിക്കാനാകുമെന്നാണ് കര്‍ണാടകയില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ പറയുന്നത്. ട്രെയിന്‍ഗതാഗതം ഏറെ കുറഞ്ഞ ബംഗളൂർ, മൈസൂര് ഭാഗത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നും പ്രതിദിനം നൂറുക്കണക്കിനാളുകളാണ് പോയിവരുന്നത്. ബംഗളൂരിലെ സ്വാശ്രയകോളജുകളില്‍ പഠിക്കുന്നത് ഏറെയും മലയാളി വിദ്യാര്‍ഥികളാണ്. ബംഗളൂരു നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ബേക്കറി നടത്തിപ്പുകാര്‍ ഏറെയും കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലുള്ളവരാണ്. സമാന്തര പാത വന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാവുക ഇവര്‍ക്കാണ്. നേരത്തെ തലശ്ശേരി- മൈസൂര് റെയില്‍വേ പാതയ്ക്കായി സര്‍വേ നടന്നിരുന്നുവെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല.