ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ല; മന്ത്രി സജി ചെറിയാനെതിരെ പാംപ്‌ളാനി
തലശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചു ഡല്‍ഹിയില്‍ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ വിമർശനവുമായി തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി. പ്രതികരണം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചുവെന്നും സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ ക്രൈസ്തവസമൂഹം ദു:ഖത്തോടെയാണ് കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല. ഏതാനും കാലങ്ങളായി കേരളത്തിലെ സഭയെ ബി.ജെ.പി പക്ഷത്താക്കാനുളള ബോധപൂര്‍വ്വമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നവകേരള സദസില്‍ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതു കൊണ്ടാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലല്ലോ ഞങ്ങള്‍ പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നെങ്കിലും അതും ഈയൊരു വിശാലവീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷി രാഷ്ട്രീയവല്‍ക്കരിക്കുന്നതു ശരിയല്ലെന്നും മാര്‍ജോസഫ് പാംാപ്ലാനി പറഞ്ഞു.

അതേസമയം ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം വിവാദമായതിനെതുടര്‍ന്ന് മന്ത്രി സജിചെറിയാന്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാൽ മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ കേക്കിന്റയും വീഞ്ഞിന്റെയും കാര്യത്തില്‍ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കില്‍ ആഭാഗങ്ങള്‍ പിന്‍വലിക്കുന്നുവെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുളള കടന്നാക്രമണം വര്‍ധിക്കുകയാണ്. 2014-ന് ശേഷമാണ് അക്രമങ്ങള്‍ പെരുകിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ടു ഹിന്ദുത്വ വര്‍ഗീയാധിപത്യത്തെ വളത്താനുളള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യന്‍ സംഘടനയായ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ചു കഴിഞ്ഞ വര്‍ഷം എഴുന്നൂറോളം വര്‍ഗീയാക്രമണങ്ങളാണ് രാജ്യത്ത് നടന്നതെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ വര്‍ഷം ഇന്ത്യയെ പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘര്‍ഷമായിരുന്നു. സംഘര്‍ഷം തടയുന്നതിന് മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി സജി ചെറിയാന്‍ ആരോപിച്ചു.












Click it and Unblock the Notifications