സതീശൻ പാച്ചേനി തെറിക്കും; കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ ഈ യുവ നേതാവ്? സുധാകരന്റെ വിശ്വസ്തൻ
കണ്ണൂർ; നേരത്തേ ഹൈക്കമാന‍്റ് സംഘം സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയോഗിച്ച മാതൃകയിൽ ഗ്രൂപ്പ് അതീതമായി നേതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് .എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് എഐസിസിയിൽ പൊളിച്ചെഴുത്തുകൾ ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ നിലവിൽ നേതാക്കളുടെ സംസ്ഥാന പര്യടനം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ദേശീയ നേതൃത്വം. നേതാക്കളെ സംസ്ഥാന നേതൃത്വം തന്നെ കണ്ടെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നിർദ്ദേശം വന്ന പിന്നാലെ അധ്യക്ഷ പദവിയിലേക്ക് നേതാക്കളുടെ ചരടുവലി ശക്തമായി കഴിഞ്ഞു. കണ്ണൂരിൽ ഇതിനോടകം തന്നെ അരഡസനോളം നേതാക്കൾ പദവിക്കായി രംഗത്തെത്തിയിട്ടുണ്ട്.

ഓണത്തിന് മുൻപ് തന്നെ പുതിയ അധ്യക്ഷൻമാരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ ഗ്രൂപ്പ് നേതാക്കൾ പിടിമുറുക്കിയിരിക്കുകയാണ് കണ്ണൂരിൽ. 14 ജില്ലകളിലേയും ഡിസിസി അധ്യക്ഷൻമാരെ മാറ്റിയേക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലെ അധ്യക്ഷനായ സതീശൻ പാച്ചേനി പുറത്താകും.

സംസ്ഥാന അധ്യക്ഷനായി കെ സുധാകരനെ നിയമിക്കാൻ മുൻനിരയിൽ തന്നെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉണ്ടായിരുന്നുവെങ്കിലും ജില്ലയിൽ ഇരുനേതാക്കളും രണ്ട് തട്ടിലാണ്. തങ്ങളുടെ നോമിനികൾക്കായി ഇരുവരും ചരടുവലി നടത്തുന്നുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.

കെപിസിസി ജനറൽ സെക്രട്ടറി സജീവ് മറോളിയുടെ പേരാണ് കെസി വേണുഗോപാൽ ഉയർത്തുന്നത്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ വടകര സീറ്റിലേക്ക് പരിഗണിച്ച പേരായിരുന്നു സജീവ് മറോളിയുടേത്. ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ പിന്തുണയും മറോളിക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സുധാകരൻ ഗ്രൂപ്പിൽ പദവിക്കായി അരഡസനോളം നേതാക്കൾ രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജിനെയായിരുന്നു ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ കണ്ണൂരിൽ നിന്നുള്ള രണ്ട് എംഎൽഎമാർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ ആയതിനാൽ ജോർജിന് അവസരം ലഭിച്ചേക്കില്ല.

സുധാകരന്റെ ഏറ്റവും അടുത്ത േതാവായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ പരിഗണിക്കാൻ സാധ്യത ഏറെയാണ്. ബിജെപിയെ കടന്നാക്രമിക്കുന്ന ശൈലിയാണ് റിജിലിന്റേത്, എങ്കിലും യുവ നേതാവിനെ അവസരം നൽകുന്നതിനെ മുതിർന്ന നേതാക്കൾ എതിർക്കാനുള്ള സാധ്യത ഏറെയാണ്.

ധർമടത്ത് മത്സരിച്ച സി രഘുനാഥ്, എ ഗ്രൂപ്പുകാരനായ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി,കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരും പദവി മോഹിക്കുന്നുണ്ട്. നേരത്തേ എ ഗ്രൂപ്പിൽ നിന്നും ഇരിക്കൂർ സിറ്റ് ഏറ്റെടുത്തപ്പോൾ സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റുസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.അന്ന് പക്ഷേ ഐ ഗ്രൂപ്പ് കടുത്ത എതിർപ്പായിരുന്നു ഉയർത്തിയത്.

എന്നാൽ നേരത്തേ തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയ യുഡിഎഫ് ഡില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകാത്തതിൽ കടുത്ത അതൃപ്തിയിലാണ് സോണി. അതുകൊണ്ട് തന്നെ ഡിസിസി പദവിക്കായി ശക്തമായ അവകാശവാദത്തിന് സോണിയെത്തിയേക്കില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇത്തവണ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്ത്രീകളേയും പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിപിഎമ്മിന് പോലും പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീകൾ ഇല്ലെന്നിരിക്കെ ഇത് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവിൽ കൊല്ലത്ത് ബിന്ദു കൃഷ്ണ മാത്രമാണ് ഡിസിസി അധ്യക്ഷ പദവി വഹിക്കുന്ന വനിത. കണ്ണൂരിൽ വനിതയെ പരിഗണിച്ചാൽ വനിതാ നേതാവായ സുമാ ബാലകൃഷ്ണനും ഒരു കൈ നോക്കിയേക്കും.












Click it and Unblock the Notifications