മട്ടന്നൂർ മാറുന്നു: അന്താരാഷ്ട്ര കൺവെൻഷൻ, എക്സിബിഷൻ സെന്ററുകൾ എന്നീ വൻ പദ്ധതികൾക്ക് അനുമതിയായി
മട്ടന്നൂർ: രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരിന്റെ മുഖം മാറുന്നു. ബംഗളുരു പോലെ ഹൈടെക്ക് നഗരത്തെ അതിശയിപ്പിക്കുന്ന വിധത്തിൽ ഹൈടെക്കായി മാറാൻ ഒരുങ്ങുകയാണ് മട്ടന്നൂർ. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മണ്ഡലം കൂടിയായ മട്ടന്നൂരിൽ 'അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിന് ഭരണാനുമതിയായി. കിഫ്‌ബിയില്‍ നിന്ന് 102.67 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 35 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.
ട്രെയിന്‍ വൈകിയാല്‍ മണിക്കൂറിന് 100 രൂപ യാത്രക്കാരന്: തേജസ് എക്സ്പ്രസിന്റെ വിശേഷങ്ങൾ
മട്ടന്നൂർ വെള്ളിയാംപറമ്പില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനികവുമായ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സമ്മേളനങ്ങള്‍ നടത്താൻ കഴിയുന്ന കണ്‍വന്‍ഷന്‍ സെന്ററിൽ 3000 ആളുകളെ ഉള്‍ക്കൊനാകും. ഇന്ത്യയിലെയും വിവിധ വിദേശരാജ്യങ്ങളിലെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉദ്ദേശിച്ചാണ് എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്. ഫുഡ് കോര്‍ട്ടും ഇവിടെ നിര്‍മിക്കുന്നുണ്ട്.
വിദേശ ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കാനും നിക്ഷേപകരെ സഹകരിപ്പിക്കാനും വ്യാപാര വിപണന മേളകള്‍ ലക്ഷ്യമിട്ടും വ്യവസായമന്ത്രി ഇ പി ജയരാജന്‍ തയ്യാറാക്കിയ പദ്ധതി അംഗീകരിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്താണ് ലോകനിലവാരത്തിലുള്ള ഈ സംരംഭം വരിക. ഇതിലൂടെ നിരവധി തൊഴിലവസരങ്ങളും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വടക്കെ മലബാറിലെ വാണിജ്യ വ്യവസായ കേന്ദ്രമായി മട്ടന്നൂരിനെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കുടക്, മൈസൂരു, ബംഗളുരു നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള വ്യവസായ ഇടനാഴിയായി മട്ടന്നൂരിനെ മാറ്റാനുള്ള പദ്ധതികളാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.