നിഷാദിന്റെ തിരോധാനം: നുണ പരിശോധനാ ഹർജി തള്ളി, ശാസ്ത്രീയാന്വേഷണം വഴിമുട്ടി
കണ്ണൂർ: നുണപരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ലെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചതോടെ കോളിളക്കം സൃഷ്ടിച്ച യുവാവിന്റെ തിരോധാന കേസിൽ അന്വേഷണം വഴിമുട്ടി. മമ്പറം പറമ്പായിയിലെ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിന്റെ അന്വഷണമാണ് വഴിമുട്ടിയത്. 2012 മുതൽ നടന്ന കേസന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ശരിയായ ദിശയിലേക്ക് പുരോഗമിച്ചത്.
കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു! കൊല്ലത്ത് 4 പേർ പിടിയിൽ
എന്നാൽ കേസിലെ പ്രതി സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടി അന്വേഷണ സംഘം നൽകിയ ഹർജി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി തളളിയതാണ്ട് അന്വേഷണ സംഘത്തിന് തിരിച്ചടിയായത്. നുണപരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ അനുവാദം വേണമെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യത്തിന് താൻ തയാറല്ലെന്ന പ്രതി സലീമിന്റെ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു കോടതി ഹർജി തള്ളിയത്.
2012 ൽ ആരംഭിച്ചതാണ് നിഷാദിന്റെ തിരോധാന കേസന്വേഷണം. 2018 ഡിസംബറിൽ ബെംഗളുരു സ്ഫോടന കേസിൽ പറമ്പായിയിലെ പി എ സലീം അറസ്റ്റിലായപ്പോൾ ഇയാൾ നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിഷാദ് തിരോധാന കേസിന് വീണ്ടും ജീവൻ വെച്ചത്.
നിഷാദിനെ കൊലപ്പെടുത്തിയതാണെന്ന് സലീം ബെംഗളുരു പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നായിരുന്നു ബെംഗളുരു പോലീസ് നിഷാദ് കേസന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടുണ്ടെന്നു കരുതുന്ന നിഷാദിന്റെ വീടിന്റെ പരിസരം ദിവസങ്ങളോളം മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.