അയ്യങ്കുന്നിലേത് ബഫർ സോൺ അടയാളമല്ല:ധാതുസമ്പത്ത് സർവ്വേ നടത്തിയ ഏജൻസിയാണെന്ന് സ്ഥിരീകരിച്ചു
ഇരിട്ടി : കണ്ണൂരിലെ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്കു വിരാമമിട്ടു കൊണ്ടു അയ്യൻ കുന്ന് പഞ്ചായത്തിലെ നാലു വാർഡുകളിലെ 12 ഇടങ്ങളിൽ അടയാളപ്പെടുത്തിയത് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരല്ലെന്ന് സ്ഥീരികരിച്ചു. അടയാളപ്പെടുത്തിയത് ബഫർ സോണിനെല്ലന്നത് വൈകിയെങ്കിലും വ്യക്തമായത് ജില്ലാ ഭരണകൂടത്തിനും പൊലിസിനും ആശ്വാസമായി.
ധാതു സമ്പത്തിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര നിർദ്ദേശ പ്രകാരം എത്തിയ സ്വകാര്യ ഏജൻസിയാണ് അടയാളപ്പെടുത്തൽ നടത്തിയത്. സർവ്വേ നടത്തിയ സ്വകാര്യ ഏജൻസി ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ എത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്. ഉദ്യോഗസ്ഥർ ഇന്നും പയ്യാവൂർ മേഖലയിൽ മാർക്കിംഗ് നടത്താനെത്തിയതിനെ തുടർന്നാണ് ഈ കാര്യം വ്യക്തമായത്.

ഇവർപയ്യാവൂരിലും എത്തിയതോടെ നാട്ടുകാർ സമയോചിതമായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പയ്യാവൂർപൊലിസെത്തി സംഘത്തെ കളക്ട്രേറ്റിൽ എത്തിച്ചു. മുംബൈയിൽ നിന്ന് എത്തിയ സംഘം എഡിഎമ്മുമായി കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം ചുവന്ന അടയാളം കണ്ടെത്തിയിരുന്നത്.
അയ്യൻ കുന്ന് പഞ്ചായത്തിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പഞ്ചായത്തിലെ 16 ഇടങ്ങളിൽ മാർക്കിംഗ് കണ്ടെത്തിയത്. ഇത് കർണാടക വനം വകുപ്പിന്റേതാകാമെന്ന സംശയവും നിലനിന്നിരുന്നു.
മാക്കൂട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ വിവരം ലഭിച്ചിരുന്നില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തുകയായിരുന്നു. എഡിഎം ഡിസംബർ 30ന് സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു.
കർണാടക കേരളത്തിന്റെ പ്രദേശങ്ങളിൽ കടന്നു കയറി മാർക്കു ചെയ്തുവെന്നു ആരോപിച്ചു യുത്ത് കോൺഗ്രസ് ഉൾപെടെയുള്ള സംഘടനകൾ പ്രതിഷേധ സമരം നടത്തിയിരുന്നു.












Click it and Unblock the Notifications