താമസസൗകര്യവും ഭക്ഷണവുമില്ല: ബാസ്‌കറ്റ് ബോള്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ തട്ടിക്കളിക്കുന്നു
കണ്ണൂര്‍: കണ്ണൂരിലെ എലൈറ്റ് സപോര്‍ട്‌സ് സ്‌കീമില്‍ ബാസ്‌കറ്റ് ബോളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷമായി താമസിക്കുന്നത് വാടക വീട്ടില്‍. ഇതുമൂലം 2017 അധ്യായന വര്‍ഷത്തിലെത്തിയ വിദ്യാര്‍ഥികളും ഈ വര്‍ഷത്തെ പുതിയ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുമാണ് പ്രയാസപ്പെടുന്നത്. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപത്തു ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
മെട്രോയിലെ ജനകീയ യാത്രയുടെ പേരില്‍ കോടതി കയറി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും... നിരനിരയായി നേതാക്കൾ
എങ്കിലും താല്‍ക്കാലികമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്‌റ്റേഡിയത്തിനു കുറച്ചു അകലയായി വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ താമസിക്കുന്നത്. നാലു മുറികളുള്ള ഈ വീട്ടില്‍ നിലവില്‍ 13 കുട്ടികളും വാര്‍ഡനും കോര്‍ഡിനേറ്ററുമാണ് താമസിക്കുന്നത്.
പുതിയതായി വന്ന നാലുപേരും ഇവിടെയാണ് ഇനി താമസിക്കേണ്ടത്. രണ്ട് മുറികളില്‍ ഡോര്‍മെറ്ററി സൗകര്യം ഒരുക്കി തിങ്ങി പാര്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. രണ്ടു കുളിമുറികളാണ് 13 പേര്‍ ഉപയോഗിക്കുന്നത്. അലക്കു കല്ലുകള്‍ റോഡരികിലായതിനാല്‍ ബുദ്ധിമുട്ടിലാണ് പെണ്‍കുട്ടികള്‍. കായിക വളര്‍ച്ചയെ ലക്ഷ്യം വച്ച് മാസത്തില്‍ നല്‍കുന്ന കിറ്റുകളും അലവന്‍സുകളും ആവശ്യമായ ഭക്ഷണം പോലും ലഭിക്കുന്നില്ലയെന്നാണു വിദ്യാര്‍ഥികളുടെ പരാതി.
തട്ടുകടയിലെയും ഹോട്ടലിലെയും ഭക്ഷണമാണ് ഇവര്‍ക്കു വാങ്ങി നല്‍കുന്നത്. സ്‌റ്റേഡിയത്തില്‍ നിന്നു പരീശീലനം കഴിഞ്ഞാല്‍ ആവശ്യമായ ഭക്ഷണം പോലും ലഭിക്കില്ല. ടൂര്‍ണമെന്റിനു പോകാനുള്ള പണവും മറ്റും ചെലവാക്കുന്നതും രക്ഷിതാക്കളാണ്. ചെലവായ കണക്കിന്റെ ബില്ലുകള്‍ നല്‍കിയാലും പണം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ പോലും കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ആദ്യ ബാച്ചിലെ അവസാന വര്‍ഷ കുട്ടികള്‍ക്ക് ഇനി ഒന്‍പത് മാസം മാത്രമാണ് ബാക്കിയുള്ളത്. മുണ്ടയാടിലെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായ ഹോസ്റ്റലില്‍ പല തവണ താമസ സൗകര്യം ഒരുക്കണമെന്നു ആവശ്യപ്പെട്ടിട്ടും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ ഒഴിഞ്ഞു മാറുന്നുവെന്ന ആക്ഷേപമുണ്ട്. രക്ഷിതാക്കള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഹോസ്റ്റല്‍ കെട്ടിടം പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമല്ലെന്ന കാരണത്താലാണ് തുറന്നു നല്‍കാത്തതെന്നാണു കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ പറഞ്ഞത്.