പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ല; ഇരിക്കൂര്‍ താലൂക്ക് ആശുപത്രിലെത്തുന്നവർക്ക് ദുരിതം
ഇരിക്കൂര്‍:ഇല്ലായ്മകളാല്‍ പൊറുതി മുട്ടി മലയോര ജനതയുടെ ഏക ആശ്രയമായ ഇരിക്കൂര്‍ താലൂക്ക് ആശുപത്രി. ഇവിടെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും പരാതി.കിടത്തിചികിത്സാ സൗകര്യമുള്ള ആശുപത്രിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും മറ്റു സൗകര്യങ്ങള്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.ആശുപത്രിയുടെ സമ്പൂര്‍ണവികസനം ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം. എല്‍. എ സജീവ്‌ജോസഫ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നിവേദനം നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തന്നെ തുടരുകയാണെന്നാണ് പരാതി.

താലൂക്ക് ആശുപത്രിയിലെ കാഷ്യാലിറ്റി വിഭാഗത്തില്‍ നാലുപേര്‍ വേണ്ടിടത്ത് രണ്ടുപേരും അസി.സര്‍ജന്‍മാര്‍(നാല്) ഗൈനക്കോളജിസ്റ്റ്(ഒന്ന്) പീഡിയാട്രീഷ്യന്‍(ഒന്ന്) എന്നിങ്ങനെ പത്തുപേര്‍ വേണ്ടിടത്ത് നിലവില്‍ രണ്ട് അസി സര്‍ജന്‍മാര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് സ്ഥലമാറ്റ ഉത്തരവും ലഭിച്ചിരിക്കുകയാണ്.ഗൈനക്കോളജി ഡോക്ടര്‍ ദീര്‍ഘകാലമായി അനാരോഗ്യം കാരണം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.പീഡിയാട്രീഷ്യന്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലംമാറി പോവുകയും ചെയ്തു.
ഉച്ചയ്ക്ക്് ശേഷവും ഒ.പി സേവനമുള്ളതിനാല്‍ ഫലത്തില്‍ രാവിലെ രണ്ട് ഡോക്ടര്‍മാരുടെയും അവധി ദിവസങ്ങളില്‍ ഒരു ഡോക്ടറുടെയും സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതുകാരണം രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലുകളുടെ ഫലമായി നബാര്‍ഡില്‍ നിന്ന് 11:30 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം തുടങ്ങുന്നതിന് വേണ്ടി ഒരു സ്വകാര്യ നിര്‍മാണകമ്പനിയെകൊണ്ട് വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അതുസര്‍ക്കാര്‍ സ്വീകരിച്ചില്ല. പൊതുമരാമത്ത് എന്‍ജിനിയര്‍ വിഭാഗം തന്നെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഏഴുമാസം പിന്നിട്ടിട്ടും സോയില്‍ ടെസ്റ്റ് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് നിലകളിലായി 55,000 ചരുരശ്ര അടിയില്‍ കെട്ടിട സമുച്ചയം,ബേസ്‌മെന്റ് വാഹന പാര്‍ക്കിങ് കാന്റീന്‍, വൈദ്യുതി റൂം,താഴെ നിലയില്‍ സ്വീകരണഹാള്‍, പരിശോധനാ മുറികള്‍, കാത്തിരിപ്പു കേന്ദ്രം, ഫാര്‍മസി, എക്‌സറേ, ലബോറട്ടറി, അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ്, അത്യാഹിത വിഭാഗം,ഒന്നാം നിലയില്‍ സ്ത്രീ പുരുഷ, കുട്ടികളുടെ വാര്‍ഡുകള്‍,ഡയാലിസ് കേന്ദ്രം, ഡോക്ടര്‍മാരുടെ മുറികള്‍,രണ്ടാം നിലയില്‍ രോഗികള്‍ക്കുള്ള മുറികള്‍, ജനറല്‍ വാര്‍ഡ്, ലേബര്‍ വാര്‍ഡ്, ഡ്യൂട്ടി റൂം,മൂന്നാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, പ്രസവ തിയേറ്റര്‍, തീവ്രപരിചരണ വിഭാഗം,ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് എന്നിവയടങ്ങുന്ന വന്‍കെട്ടിട സമുച്ചയത്തിനാണ് നബാര്‍ഡ് ഫണ്ട് അനുവദിച്ചത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇരിക്കൂര്‍ ആശുപത്രിയെ കാഷ്യാലിറ്റിയോടു കൂടിയ താലൂക്ക് ആശുപതിയായി ഉയര്‍ത്തുകയും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.അധിക തസ്തികയില്‍ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരായി നാല് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ ദിനംപ്രതി എത്തുന്ന നൂറുക്കണക്കിന് രോഗികള്‍ക്കുള്ള അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തിയത് ഇരിക്കൂറിലെ പ്രവാസിസംഘടനകളാണ്.
ഇരിക്കൂറിന് പുറമേ മട്ടന്നൂര്‍ ,ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നും പടിയൂര്‍, കൂടാളി, മലപ്പട്ടം, പയ്യാവൂര്‍, ഉളിക്കല്‍, ഏരുവശ്ശി, ചെങ്ങളായി എന്നീ പഞ്ചായത്തുകളില്‍ നിന്നുമാണ് ഇവിടേക്ക് രോഗികളെത്തുന്നത്.












Click it and Unblock the Notifications