കണ്ണൂരിന് മൂന്നാം ദിനവും ആശ്വാസം: പുതിയ കൊവിഡ് രോഗികളില്ല: നിരീക്ഷണത്തിൽ കഴിയുന്നവർ 2227 പേർ
കണ്ണൂർ: കണ്ണൂരിന് മൂന്നാം ദിനവും ആശ്വാസമേകിക്കൊണ്ട് പുതിയ കൊവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇതോടെ കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരും പോലീസും ആശ്വാസത്തിലാണ്. എന്നാൽ അയൽ ജില്ലയായ വയനാട്ടിൽ മൂന്ന് പേർക്ക് കൊ വിഡ് ബാധിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ഒരു ലോറി ഡ്രൈവറിൽ നിന്നാണ് കൊവിഡ് പകർന്നത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കൊവിഡ് ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2227 ആയി. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 2172 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 35 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 19 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ എല്ലാം രോഗികളും ഡിസ്ചാര്‍ജായി. ഇതുവരെ 4015 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3903 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 3690 എണ്ണം നെഗറ്റീവാണ്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 106 എണ്ണമാണ്.

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി കണ്ണൂരിൽ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വീടുകള്‍ക്കകത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാമൂഹിക അകലം പാലിക്കാനുള്ള ജാഗ്രതയും പരിശീലനവും വീടുകള്‍ക്കകത്ത് തന്നെ തുടങ്ങണം. നിലവില്‍ രോഗങ്ങളുള്ളവരെ മാറ്റി പാര്‍പ്പിച്ചോ അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയോ റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം.
അതേസമയം, ഏറ്റവും കൂടുതല്‍പേര്‍ തിരിച്ചെത്തുന്നത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാവും. ഈ ജില്ലകളില്‍ നിലവിലുള്ള മെഡിക്കല്‍ സംഘത്തിന് പുറമേ കൂടുതല്‍പേരെ വിന്യസിക്കേണ്ടി വരും. കൂടുതല്‍ ഐസിയുകളും വെന്റിലേറ്ററുകളും സജ്ജമാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അടിയന്തിര സാഹചര്യമുണ്ടായാല്‍ സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗപ്പെടുത്തേണ്ടി വരും. സര്‍ക്കാര്‍ നിയോഗിച്ച സെക്രട്ടറി തല സമിതി ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
കടല്‍ മാര്‍ഗ്ഗമാണ് പ്രവാസികളെത്തുന്നതെങ്കില്‍ ക്വാറന്റൈന്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ തുറമുഖം കേന്ദ്രീകരിച്ചും നടപ്പാക്കേണ്ടി വരും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു ലക്ഷത്തിലേറെ പേരാണ് അടിയന്തിരമായി കേരളത്തിലേക്ക് മടങ്ങിവരാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത്രയുംപേര്‍ ഒന്നിച്ചെത്തുമ്പോള്‍ ആരോഗ്യ മേഖലയില്‍ എന്ത് പ്രതിഫലനം ഉണ്ടാക്കുമെന്നത് ഇപ്പോള്‍ ആരോഗ്യ മേഖലയിലെ പ്രധാന ചര്‍ച്ചയാണ്. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈനിലാക്കുക എന്ന സര്‍ക്കാര്‍ നയം പ്രായോഗികമാണെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.












Click it and Unblock the Notifications