ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാർ: ചുവപ്പ് മാഞ്ഞ് ഓറഞ്ച് സോണിലേക്ക് കണ്ണൂർ
കണ്ണൂർ: ഓറഞ്ച് സോണിലേക്ക് നീങ്ങുന്ന കണ്ണൂരിന് മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസം. നേരത്തെ കണ്ണൂരിൽ കൊവിഡ് രോഗമുക്തമായവരെല്ലാം പ്രവാസികളായിരുന്നു. കഴിഞ്ഞ മാർച്ച് 21 ന് അവസാന വിമാനത്തിൽ വന്നവരിൽ നിരവധിയാളുകൾക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മികച്ച ചികിത്സ ലഭിച്ചതോടെ പതിയെ ഇവരെല്ലാം രോഗവിമുക്തരായി. മെയ് 12ന് കണ്ണൂരിൽ പ്രവാസികളിൽ രോഗബാധിതരുണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
മടക്കം ജന്മനാട്ടിലേക്ക്: ദുബായിൽ നിന്നും കണ്ണൂരിലെത്തിയത് 182 പ്രവാസികൾ!!
ഇതിനിടെ കൊവിഡ് രോഗികളില്ലാതെ കണ്ണൂർ എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ടുപേർ കൂടി ആശുപത്രി വിട്ടതോടെ ചികിത്സയിലുള്ളത് ഇനിമൂന്നുപേർ മാത്രമാണ്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് ഇനി ചികിത്സയിലുള്ളത്.118 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 115 പേരും രോഗമുക്തരായി. അടുത്ത ആറു ദിവസം കൂടി കണ്ണൂർ ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ജില്ല റെഡിൽ നിന്ന് ഓറഞ്ച് സോണിലെത്തും.
14 ദിവസം പുതിയ കോവിഡ് കേസുകൾ ഇല്ലെങ്കിലാണ് ഓറഞ്ചിലേക്ക് മാറുന്നത്. തുടർച്ചയായി 21 ദിവസം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഗ്രീനിലേക്ക് മാറും. വിദേശത്തും നിന്നും ഇതരസംസ്ഥാനത്ത് നിന്നും തിരിച്ചെത്തുന്നവർക്ക് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഗൗരവത്തോടെയാണ് കാണുന്നത്.
മേയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള 3900ത്തിലേറെ പേര് കണ്ണൂർ ജില്ലയിലെത്തി. ഇവരില്‍ സ്ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് സോണ്‍ ജില്ലകളില്‍ നിന്നെത്തിയ 851 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനുപുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേര് ഗള്‍ഫ് നാടുകളില്‍ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്.
ഇവരില്‍ രണ്ടു പേര് ആശുപത്രിയിലും 12 പേർ കൊവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്. ഇതിനുപുറമെ നിലവില്‍ മൂന്നു പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 30 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും നാലു പേര് തലശേരി ജനറല്‍ ആശുപത്രിയിലും നാലു പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാകേന്ദ്രത്തിലും 409 പേര് വീടുകളിലുമായി ആകെ 450 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.