രാജ്യന്തരസര്‍വിസുകള്‍ റദ്ദാക്കില്ല: കൊച്ചിയിലെ വിമാനങ്ങള്‍ കണ്ണൂരിലിറക്കാന്‍ ഡിജിസിഎ അനുമതി!!
കണ്ണൂര്‍: പ്രളയത്താല്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാല്‍ കൊച്ചിയിലിറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണു കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കാതെ കണ്ണൂരിലടക്കം ഇറക്കാനുള്ള അനുമതി. എന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ വിദേശ വിമാനം കണ്ണൂരിലിറക്കാനോ പുറപ്പെടാനോ ഡി.ജി.സി.എ അനുമതി ആവശ്യമില്ല.
ലൈബ്രറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ആംബുലൻസും അപകടത്തിൽപെട്ടു!
ഇതേതുടര്‍ന്നു ഖത്തര്‍ എയര്‍വേയ്‌സ് വേണ്ടിവന്നാല്‍ കണ്ണൂരില്‍ വിമാനമിറക്കാന്‍ തയാറാണെന്നു കിയാല്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴ ഭൂനിരപ്പില്‍ ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ശനിയാഴ്ച കണ്ണൂരിലില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടുകയും വന്നിറങ്ങുകയും ചെയ്തു. പ്രധാന രാജ്യാന്തര, ആഭ്യന്തര വിമാനങ്ങള്‍ കണ്ണൂരില്‍ നിന്നും സര്‍വിസ് നടത്തി.
വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ കൊച്ചിയിലേക്കുള്ള സര്‍വിസ് മാത്രമാണു കണ്ണൂരില്‍ നിന്നു റദ്ദാക്കിയത്. കൊച്ചി വിമാനത്താവളത്തില്‍ വിമാനം കുടുങ്ങിയതിനെ തുടര്‍ന്നു വ്യാഴാഴ്ച ഇവിടെ നിന്നുള്ള ഇന്‍ഡിഗോയുടെ ഹൈദരാബാദ്, ചെന്നൈ സര്‍വിസുകള്‍ മുടങ്ങിയിരുന്നു. നെടുമ്പാശ്ശേരിയില്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് ഈ വിമാനം തിരികെയെത്തിച്ച് സര്‍വിസ് നടത്തി. മഴ മൂലമുള്ള സിഗ്‌നല്‍ പ്രശ്‌നങ്ങളോ മറ്റു സാങ്കേതിക തടസങ്ങളോ കണ്ണൂര്‍ വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിമാനത്താവളഭാഗങ്ങളില്‍ നിന്നും ചെളിവെള്ളം ഒലിച്ചിറങ്ങി പരിസര പ്രദേശങ്ങളിലെ വീട്ടുകാര്‍ക്ക് മാറിതാമസിക്കേണ്ട സാഹചര്യമാണുള്ളത്.