ഞായാറാഴ്ചകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താതെ മുങ്ങുന്നു: പെരുവഴിയിലായി മലയോര യാത്രക്കാർ
കണ്ണൂർ: ഞായാറാഴ്ചകളിൽ ജില്ലയിലെ മലയോര മേഖലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താതെ മുങ്ങുന്നത് പതിവാകുന്നു. ഇതു കാരണം ഈ പ്രദേശങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പെരുവഴിയിലാവുകയാണ്. സ്വകാര്യ വാഹനങ്ങളിൽ കയറി പറ്റിയോ മൂന്നിരട്ടിക്കൂലി ടാക്സി വാഹനങ്ങൾക്കു കൊടുത്തോ ആണ് പലരും ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ഞായറാഴ്ചകളില്‍ സ്ഥിരമായി ഓടാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ പ്രഖ്യാപനം കടലാസിലൊതുങ്ങിയിരിക്കുകയാണ്. കിഴക്കന്‍ മലയോര മേഖലയിലെ വിവിധ റൂട്ടുകളില്‍ ഞായറാഴ്ച മാത്രം ഓടാത്ത നിരവധി ബസ് സര്‍വ്വീസുകളാണുള്ളത്. ശ്രീകണ്ഠാപുരം-ചെമ്പേരി റൂട്ടില്‍ മാത്രം ആറ് ബസ്സുകള്‍ സ്ഥിരമായി ട്രിപ്പ് മുടക്കുന്നുണ്ട്.
ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രം
ശ്രീകണ്ഠാപുരം-പയ്യാവൂര്‍, ശ്രീകണ്ഠാപുരം-നടുവില്‍ റൂട്ടുകളിലും നിരവധി ബസ്സുകള്‍ ഇത്തരത്തില്‍ ഓടാറില്ല. മലയോര ഹൈവേയുടെ ഭാഗമായ ആലക്കോട് ചെമ്പേരി-പയ്യാവൂര്‍ റൂട്ടിലും സംസ്ഥാന പാതയായ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം-ഇരിട്ടി റൂട്ടിലും ഞായറാഴ്ച ഒട്ടേറെ ബസ്സുകള്‍ ഓടാറില്ല. മലയോര പ്രദേശങ്ങളിലെ ഉള്‍ ഗ്രാമങ്ങളിലുള്ള നിരവധി യാത്രക്കാരാണ് സ്വകാര്യ ബസ്സുകാരുടെ അനധികൃത നടപടി കാരണം ഞായറാഴ്ചകളില്‍ യാത്രാദുരിതം അനുഭവിക്കുന്നത്.
മുന്‍പ ഈ പരാതി വ്യാപകമായപ്പോള്‍ നടപടിയുണ്ടാവുമെന്ന് ബസ് പാസഞ്ചേഴ്‌സ് സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. നടപടി ഇല്ലാതായതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുന്ന സ്ഥിതിയാണുണ്ടായത്. യാത്രക്കാരുടെ എണ്ണം കുറവാണെന്നും ജീവനക്കാരെ ഞായറാഴ്ച കിട്ടാനില്ലെന്നുമാണ് ചില ബസ്സുടമകള്‍ പറയുന്നത്. ഇത് ശരിയല്ലെന്ന് യാത്രക്കാരുടെ സംഘടനകള്‍ പറയുന്നു. ട്രിപ്പ് അകാരണമായി മുടക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് അധികാരമുണ്ടായിട്ടും നടപടി പേരിനുപോലും ഉണ്ടാകുന്നില്ല. മലയോരത്തെ പല ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍.