കാൻസർ രോഗിയായ വിദ്യാർത്ഥിയെയും സഹോദരനെയും മർദിച്ച കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്
കണ്ണൂർ: ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയായ കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്, രഞ്ചിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെയാണ് കേസ്.
ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി
തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അക്രമത്തിനിരയായ തലശ്ശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും കാന്‍സര്‍ രോഗിയുമായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24) യുടെ മൊഴിയനുസരിച്ചാണ് കേസെടുത്തത്. പൊതുസ്ഥലത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ അന്യായമായി സംഘം ചേരുകയും, ഗോകുല്‍ കൃഷ്ണയെയും സഹോദരനെയും തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ രഞ്ചിത്ത്, ഗംഗാധരന്, സുരേഷ് എന്നിവരാണ് തങ്ങളെ അടിച്ചതെന്നും സത്യപ്രകാശ് അക്രമികള്‍ക്ക് സൗകര്യാര്‍ത്ഥം തങ്ങളെ തടഞ്ഞു നിര്‍ത്തിയെന്നുമാണ് ഗോകുലും അര്‍ജ്ജുനും മൊഴി നല്‍കിയിരുന്നു.
നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുല്‍ കൃഷ്ണ ബസ് യാത്ര സാധ്യമല്ലാത്തതിനാല്‍ കാറില്‍ അനുജന് അര്ജ്ജുന് കൃഷ്ണ (20) യോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സത്യപ്രകാശിന്റെ കെ.എല്‍ 13 എ.എം 6001 ഇന്നോവ കാറിന് വളപട്ടണം പാലം മുതല്‍ സൈഡ് കൊടുത്തില്ലന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൂക്കോത്ത് നടയില്‍ വച്ച് ആര് എസ്എസ്- ബിജെപിക്കാരായ ഒരു സംഘമാളുകള്‍ കാര്‍ തടഞ്ഞ് ഇരുവരെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഗോകുല്‍ കാന്‍സര്‍ രോഗിയാണെന്ന് കേണപേക്ഷിച്ചിട്ടും അക്രമികള്‍ മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് പറയുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എപി ഗംഗാധരന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷ്, ചുമട്ടുതൊഴിലാളി പട്ടുവം മുറിയാത്തോട്ടിലെ രാജിവന്, തൃച്ഛംബരത്തെ പി ടി പ്രസന്നന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. നാട്ടുകാരാണിവരെ ആശുപത്രിയിലെത്തിച്ചത്.