കണ്ണൂര്‍ കോര്പറേഷന് മേയറെ പുറത്താക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ്
കണ്ണൂര്‍: ഇടതുമുന്നണി ഭരണം നടത്തുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ ഇ പി ലതയ്ക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്കി. തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കലക്ടര്‍ക്കാണു കോണ്‍ഗ്രസ്, മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ സംയുക്തമായി ഒപ്പിട്ട് അവിശ്വാസ നോട്ടിസ് നല്‍കിയത്. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കോണ്‍ഗ്രസ് വിമതന് പി കെ രാഗേഷും യുഡിഎഫിനെ പിന്തുണയ്ക്കും.
പിഎസ്സി റാങ്ക് പട്ടികയിൽ നിന്നും എസ്എഫ്ഐ നേതാക്കളെ ഒഴിവാക്കി; നടന്നത് വൻ തട്ടിപ്പെന്ന് നിഗമനം
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്, ലീഗ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗത്തിലാണു നോട്ടിസ് നല്കാന് തീരുമാനിച്ചത്. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി കെ രാഗേഷ് പിന്തുണച്ചതോടെയാണു പ്രഥമ കോര്പറേഷന് ഭരണം എല്‍ഡിഎഫിനു ലഭിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിനെയായിരുന്നു പിന്തുണച്ചത്.
കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായുള്ള അകല്‍ച്ച മാറി യുഡിഎഫുമായി സഹകരിക്കാന്‍ രാഗേഷ് സന്നദ്ധത അറിയിച്ചതോടെയാണ് മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കം യുഡിഎഫില്‍ സജീവമായത്. കഴിഞ്ഞയാഴ്ച സുധാകരനും രാഗേഷും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗത്തെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും ധാരണയായിരുന്നു. അവിശ്വാസ പ്രമേയം പാസായാല്‍ ബാക്കിയുള്ള കാലവാധിയില്‍ ആദ്യ പകുതി മേയര്‍ സ്ഥാനം കോണ്‍ഗ്രസിനാണ്. ശേഷം ലീഗ് അംഗവും മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തന്നെ രാഗേഷ് തന്നെ തുടരും.
അതേസമയം എടക്കാട് ഡിവിഷനിലെ സിപിഎം അംഗം ടി എം കുട്ടികൃഷ്ണന്റെ മരണത്തോടെ എല്‍ഡിഎഫിന്റെ അംഗ സംഖ്യ 27ല്‍ നിന്നു 26 ആയി കുറഞ്ഞു. യുഡിഎഫ് അംഗ സംഖ്യയും 26 ആണ്. എന്നാല്‍ കൗണ്‍സില്‍ അംഗസംഖ്യയുടെ പകുതിയിലധികമായ 28 വോട്ട് ലഭിച്ചാലേ കോര്‍പറേഷനില്‍ അവിശ്വാസം പാസാകൂ.