ഓപ്പറേഷൻ സാഗര: ആയിക്കരയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചു രണ്ട് ലോഡ് മത്സ്യം കുഴിച്ചിട്ടു!!
കണ്ണൂർ: സംസ്ഥാനത്ത് വിഷു ആഘോഷത്തിന് ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ ലോക് ഡൗൺ മറയാക്കി സംസ്ഥാനത്തെ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന പഴകിയ മത്സ്യങ്ങൾ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ വീണ്ടും പിടികൂടി.
കണ്ണൂർ ആയിക്കരയിൽ വ്യാഴാഴ്ച രാവിലെ രണ്ട് ലോഡ് പഴകിയ മത്സ്യം ആണ് പിടിച്ചത്. കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി വണ്ടികൾ കസ്റ്റഡിയിലെടുത്തു. ഇവ മുംബൈയിൽ നിന്ന് കൊണ്ടുവന്ന മത്സ്യമാണെന്നാണ് സംശയിക്കുന്നത് ഇതിൽ. ഒരു കണ്ടെയ്നർ ലോറിക്ക് നമ്പർ ഉണ്ടായിരുന്നില്ല. അയക്കൂറ, ഏട്ട തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചത്. ഫോർമാലിൻ കലർത്തി ദിവസങ്ങളായി സൂക്ഷിച്ചതാണ് ഇവയെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞദിവസം സിറ്റി ഉരുവച്ചാലിൽ 300 കിലോ ചെമ്മീൻ പിടിച്ചെടുത്തിരുന്നു. കണ്ടെയ്നറിൽ കൊണ്ടു വച്ചായിരുന്നു കച്ചവടം ഇരുപതിനായിരം രൂപ പിഴചുമത്തിയ ശേഷം വിട്ടു കൊടുക്കുകയായിരുന്നു.

നേരത്തെ അഴീക്കലിൽ ആയിരം കിലോ വരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. വിപണിയിൽ മൂന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന മത്സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ദിവസങ്ങൾക്കും മാസങ്ങൾക്കു മുന്നേ ഫോർമാലിൻ കലർത്തി വെച്ച മത്സ്യങ്ങളാണ് വിഷു വിപണി ലക്ഷ്യമാക്കി എത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ, കൂത്തുപറമ്പ്, പൂക്കോട് തൊക്കിലങ്ങാടി എന്നിവടങളിൽ നിന്നും പഴകിയതും ഫോർമാലിൻ തളിച്ചതുമായ മത്സ്യങ്ങൾ പിടികൂടിയിരുന്നു. സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസം വ്യാപകമായി പഴകിയ മത്സ്യം പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ട് കണ്ടെയ്നറുകളിലായി കടത്താൻ ശ്രമിച്ച പഴകിയ മത്സ്യം അമരവിള ചെക്പോസ്റ്റിൽ നിന്നും പിടികൂടിയിരുന്നു. 26 ടൺ പഴകിയ മത്സ്യമാണ്.പോലീസും ആരോഗ്യവകുപ്പും ചേർന്ന് പിടികൂടിയത്. അതേസമയം, ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ബുധനാഴ്ച നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 15 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച സംസ്ഥാന വ്യാപകമായി ആരംഭിച്ച ഓപ്പറേrഷൻ സാഗർ റാണിയിൽ അന്നേ ദിവസം തന്നെ 165 പരിശോധനകളിലൂടെ 2,865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15,641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. പഴകിയതും ഫോർമാലിൻ തളിച്ചതുമായ മത്സ്യങ്ങൾ ദൂരദേശങ്ങളിൽ നിന്നു പോലും അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്ന് കണ്ണുർ ജില്ലയിലേക്ക് എത്തുന്നത്.
കണ്ണൂരിലെ തീരപ്രദേശങ്ങളിൽ നിന്നും ലഭിച്ച മീനെന്ന പേരിലാണ് ഇവ ചില്ലറ മത്സ്യ മാർക്കറ്റുകളിൽ എത്തിക്കുന്നത്. ഫോർമാലിൻ തളിച്ച മത്സ്യം മാർക്കറ്റിലെത്തിയാൽ വെട്ടിത്തിളങ്ങുകയും ഇപ്പോൾ പിടിച്ചതാണെന്ന് തോന്നിക്കുമെങ്കിലും വീട്ടിലെത്തി മുറിക്കാൻ തുടങ്ങുമ്പോൾ ഇവയിൽ നിന്നും ദുർഗന്ധമുയരാൻ തുടങ്ങും. എത്ര മാത്രം വേവിച്ചാലും ഇവയിൽ തളിച്ച രാസപദാർത്ഥം പോവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. വയറ്റിലെ കാൻസർ അടക്കമുള്ള ഗുരുതരമായ അസുഖങ്ങൾ ഇതുവഴിയുണ്ടാകുമെന്ന് ഇവർ പറയുന്നു.












Click it and Unblock the Notifications