കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടി: കസ്റ്റംസ് നീക്കം രഹസ്യവിവരത്തോടെ
കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍ നിന്നായി മൂന്നു കിലോയിലധികം സ്വര്‍ണം പിടികൂടി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് ഒന്നേകാല്‍ കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ വിമാന യാത്രക്കാരായ കോഴിക്കോട് നാദാപുരം സ്വദേശി സഞ്ജു ഇല്ലത്ത്, കാസര്‍കോട് സ്വദേശികളായ മഹിന്‍, എ ജാബിര്‍, ഫര്‍ബാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിച്ച് 19 മരണം; അപകടത്തില്‍ പെട്ടത് ബെംഗളൂരുവില്‍ നിന്നും വന്ന ബസ്
രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പുലര്‍ച്ചെ 3.45-ന് അബുദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ സഞ്ജുവില്‍ നിന്ന് 1657 ഗ്രാം സ്വര്‍ണവും മഹിനില്‍ നിന്ന് 467 ഗ്രാമും രാവിലെ അഞ്ചുമണിയോടെ ദുബായില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലെത്തിയ ജാബിര്‍, ഫര്‍ബാസ് എന്നിവരില്‍ നിന്ന് 467 ഗ്രാം സ്വര്‍ണം വീതവുമാണ് പിടികൂടിയത്. സഞ്ജുവില്‍ നിന്ന് ജ്യൂസ് ജാറിനുള്ളില്‍ ജനല്‍ ഘടിപ്പിക്കുന്ന വിജാഗിരി പോലെ ഒളിപ്പിച്ചു വെച്ച നിലയിലും മറ്റു മൂന്നുപേര്‍ പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലുമായിരുന്നു സ്വര്‍ണം.
കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി വി മാധവന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് നാല് യാത്രക്കാരില്‍ നിന്നായി ഒരു ദിവസം സ്വര്‍ണം പിടികൂടുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ളത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴെക്കും കണ്ണൂര്‍ വിമാനത്താവളം സ്വർണ-മയക്കുമരുന്ന് - കള്ളപ്പണക്കാരുടെ ഹബ്ബായി മാറിയിരിക്കുകയാണ്.