കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; ആലക്കോട് സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു
കണ്ണൂർ: ജില്ലയിൽ വീണ്ടും ' ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകുന്നു. ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്ത്യ ക്ലബ്ബ്-71 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ ഡേവിഡ് ബോള്‍, മിറ മാള്‍വിയ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ അയച്ചുനല്‍കിയ ഓണ്‍ലൈന്‍ ട്രേഡ് പ്ലാറ്റ്‌ഫോം ലിങ്കില്‍ പ്രവേശിച്ച് ആലക്കോട് എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഇവരുടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അക്കൗണ്ടിേലക്ക് ഏപ്രില്‍ 8 ന് 50,000 രൂപ അയച്ചുകൊടുത്തു.
പിന്നീട് ഏപ്രില്‍ 15 ന് ഇവരുടെ രത്‌നാകര്‍ ബേങ്കിലെ അക്കൗണ്ടിേലക്ക് 2,50,000 രൂപ ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി. എന്നാല്‍ പിന്നീട് ഇവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സംശയം തോന്നി അടച്ച തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പണമോ ലാഭമോ ലഭിച്ചില്ല. കൂടാതെ ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വാട്‍സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും റോയി ജോസഫിനെ പുറത്താക്കുകയും ചെയ്തു. വഞ്ചിക്കപ്പെട്ടതായി മനസിലായതിന തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇതിനിടെ മറ്റൊരു സംഭവത്തിൽ റിലയന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാമ്പ കോളയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് മയ്യില്‍ സ്വദേശിയില്‍ നിന്ന് 12,45,925 രൂപ തട്ടിയെടുത്തതായി പരാതി. ലഭിച്ചു.ഇതിനായി ഓണ്‍ലൈനായി ലഭിച്ച ലിങ്കിലൂടെ ഡീലര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരനെ ഇ മെയില്‍ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ശേഖരിച്ചാണ് പണം തട്ടിയത് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ, ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ ഗാര്‍മെന്റ്‌സ് കമ്പനിയില്‍ നിന്ന് ഡ്രസ് ഐറ്റം പര്‍ച്ചേസ് ചെയ്ത മട്ടന്നൂര്‍ സ്വദേശിക്ക് 5200 രൂപ നഷ്ടപ്പെട്ടിരുന്നു. 17231 രൂപയുടെ പര്‍ച്ചേസിന് 5200 രൂപ അഡ്വാന്‍സും ബാക്കി തുക ക്യാഷ് ഓണ്‍ ഡെലിവറി ആയും നല്‍കിയാല്‍ മതിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സൈബര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ വേറെ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ക്ക് വന്‍ തുക നഷ്ടപ്പെട്ടിരുന്നു. മുംബൈ പോലീസെന്നും ലണ്ടനില്‍ നിന്നുള്ള ഡോക്ടറെന്നും സ്വയം പരിചയപ്പെടുത്തിയാണ് സൈബര്‍ തട്ടിപ്പ് നടത്തിയത്. രണ്ട് സംഭവങ്ങളിലായി രണ്ടു പേര്‍ക്ക് നഷ്ടമായത് നാലര ലക്ഷത്തോളം രൂപയാണ്.












Click it and Unblock the Notifications