കുടകില്‍ ഓറഞ്ച് സീസണ്‍ ഇക്കുറി നേരത്തെ തുടങ്ങി: വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി
ഇരിട്ടി: കുടകിലെ ഓറഞ്ച് സീസണ്‍ ഈ വര്‍ഷം നേരത്തെയെത്തി. സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ ഓറഞ്ചിന്റെ വിലയും ഇടിഞ്ഞു. കിലോയ്ക്കു 30 രൂപ മാത്രമേ ഇപ്പോള്‍ വിലയുള്ളൂ. ഓറഞ്ച് സീസണ്‍ തുടങ്ങിയതോടെ വഴിയോരങ്ങളില്‍ ഓറഞ്ച് വ്യാപാരവും തകൃതിയായി. മാക്കൂട്ടത്തും പെരുമ്പാടിയിലുമെല്ലാം റോഡരികില്‍ കുടക് നാരങ്ങ എന്ന പേരില്‍ വില്‍പന നടക്കുന്നുണ്ട്. നൂറുരൂപയ്ക്കു മൂന്നുകിലോ എന്ന നിലയിലാണ് വ്യാപാരം. സാധാരണ വര്‍ഷത്തില്‍ രണ്ടുതവണയാണ് ഓറഞ്ചിന്റെ വിളവെടുപ്പ്. ജൂണില്‍ മഴക്കാലത്തും ഡിസംബറില്‍ മഞ്ഞുകാലത്തും. ഡിസംബറില്‍ ലഭിക്കേണ്ട ഓറഞ്ചാണ് ഈവര്‍ഷം ഒക്ടോബറില്‍ തന്നെ കിട്ടിയത്. കാലാവസ്ഥാ വ്യതിയാനവും അമിത മഴയുമാവാം ഇതിനു കാരണമെന്നു കര്‍ഷകര്‍ പറയുന്നു.
കൊച്ചി മേയറെ മാറ്റണമെന്നാവർത്തിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം; കൊച്ചിയിൽ പ്രത്യേക യോഗം
നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ കുടകില്‍ ഓറഞ്ച്. നല്ല തണുത്ത കാലാവസ്ഥയും മഞ്ഞുമൂടിയ പ്രകൃതിയും വേണം ഓറഞ്ച് വിളയുന്നതിന്. ആഗോളതാപനം കാരണം കാലാവസ്ഥാ വ്യതിയാനം സംഭവിച്ചത് ഓറഞ്ച് ചെടികളെയും ബാധിച്ചു. കൂടാതെ പലരും ഓറഞ്ച് ചെടികള്‍ വെട്ടിമാറ്റി കാപ്പി തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. മറ്റു നാടുകളിലെ മധുര നാരങ്ങയെ അപേക്ഷിച്ച്, ഇവിടത്തെ നാരങ്ങയ്ക്ക് അല്‍പം പുളിയാണ്. പക്ഷേ, ഔഷധ ഗുണം ഏറെയുള്ളതു കുടക് നാരങ്ങയാണെന്നു വ്യാപാരികള്‍ പറയുന്നു. കോഴിക്കോട്, തലശ്ശേരി, ബംഗളൂരു മാര്‍ക്കറ്റുകളാണു കുടക് നാരങ്ങയുടെ പ്രധാന വിപണി.