യുഡിഎഫിന് കിട്ടിയ 4682 വോട്ട് എങ്ങോട്ട് പോയി? 'തില്ലങ്കേരി തിയറി'യെ ചോദ്യം ചെയ്ത് പി ജയരാജൻ
കണ്ണൂര്‍: തില്ലങ്കേരി ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ സിപിഎം നേടിയ അട്ടിമറി ജയം ചര്‍ച്ചയാവുകയാണ്. സംസ്ഥാനത്ത് യുഡിഎഫിനെ ദുര്‍ബലമാക്കി നേട്ടമുണ്ടാക്കുക എന്നുളള ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണമാണ് തില്ലങ്കേരിയില്‍ നടന്നത് എന്നാണ് ചര്‍ച്ചകള്‍. 2016 ആകുമ്പോഴേക്കും സിപിഎം-ബിജെപി എന്ന നിലയിലേക്ക് മത്സരം എത്തിക്കാനാണ് നീക്കമെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തില്ലങ്കേരിയില്‍ യുഡിഎഫ് 285 വോട്ടിനാണ് ജയിച്ചത്. ഇത്തവണ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി 6980 വോട്ടിന്റെ ഭൂരിപക്ഷം നേടി. ബിജെപിയുടെ വോട്ട് 3333ല്‍ നിന്നും 1333 ആയി കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചതായുളള വിലയിരുത്തലുകള്‍. ഇതിന് മറുപടി നല്കി സിപിഎം നേതാവ് പി ജയരാജന് രംഗത്ത് എത്തിയിരിക്കുന്നത്.
പി ജയരാജന്റെ പ്രതികരണം: '' കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ ആര് എസ് എസ് അജണ്ടയുടെ റിഹേഴ്സലാണ് കണ്ടതെന്ന ചിലരുടെ പ്രചരണം യു ഡി എഫ് കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതാണ്. ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തില്ലങ്കേരി ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത്ڔസ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കണക്കാക്കിയാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 382 വോട്ട് കുറഞ്ഞിട്ടുണ്ട്. യു ഡി എഫിന് 4862 വോട്ടും ബിജെപിക്ക് 2004 വോട്ടും കുറഞ്ഞിട്ടുണ്ട്.
അതിലെ ബിജെപി വോട്ടുകള്‍ മാത്രം എല്‍ ഡി എഫിന് ചെയ്യാന്‍ ആസൂത്രണം ചെയ്തു എന്ന നുണക്കഥ മരം മറഞ്ഞ് കാട് കാണാതിരിക്കുന്ന സമീപനമാണ്. പോളിങ്ങ് ശതമാനവും 77 ല്‍ നിന്ന് 64 ആയി. യു ഡി എഫിന് കിട്ടിയ 4682 വോട്ട് എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ഈ പ്രചാരകര്‍ക്ക് മറുപടിയില്ല. യു ഡി എഫും ബിജെപിയുമാണ് കണ്ണൂരിലെ പലയിടങ്ങളിലും പരസ്പരം വോട്ട് വാങ്ങിയത്. ബിജെപിക്കും സംഘപരിവാറിനുമെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് എല്‍ ഡി എഫും വിശേഷിച്ച് സിപിഐ എമ്മുമാണ്. തദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന കാര്യം യു ഡി എഫിന് മനസിലായിട്ടുണ്ട്. അതേ തുടര്‍ന്നാണ് ആസൂത്രിതമായ നുണ പ്രചരണം ആരംഭിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന കാര്യം മനസിലാക്കിയാല്‍ നല്ലത്''.