ജനങ്ങൾ ആഗ്രഹിച്ചതുകൊണ്ട് മാത്രം സംസ്ഥാന സെക്രട്ടറിയാക്കണമെന്നില്ല: നയം വ്യക്തമാക്കി പി.ജയരാജൻ
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആര് വരണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് സംസ്ഥാന സെക്രട്ടറി ആക്കണമെന്നില്ലെന്നും സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന് പറഞ്ഞു. കണ്ണൂരിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയരാജന് തന്റെ നിലപാട് വ്യക്തമാക്കിയത്.
സിഎഎയും എൻആർസിയും തൊഴില്ലായ്മയിൽ നിന്നുള്ള ശ്രദ്ധതിരിക്കാൻ: മൂഡി സർവേ ഫലം കേന്ദ്രസർക്കാരിനെതിരോ?
നിലവിലുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ ജനങ്ങളുടെയും അണികളുടെയും ആഗ്രഹപ്രകാരം സംസ്ഥാന സെക്രട്ടറിയുടെ പദവി ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയേറ്റ് ഫലപ്രദമായി പാര്‍ട്ടിയെ നയിക്കുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ താന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്. സജീവമായി ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ട്. ഏതെങ്കിലും ഒരു നേതാവിന്റെ പേരിലല്ല സംഘടന പ്രവര്‍ത്തിക്കുന്നത്, കൂട്ടായ പ്രവര്‍ത്തനമാണ് സിപിഎമ്മിനുള്ളത്. അതിപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
വിധിയുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ നിലപാടുകള്‍ വലതുപക്ഷം ഉയര്‍ത്തിയപ്പോഴാണ് മനുഷ്യചങ്ങല പോലുളള പ്രക്ഷോഭ പരിപാടികളുമായി എല്‍.ഡി.എഫ് മുന്നോട്ടുവന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല നിലപാടില്‍ ചിലര്‍ വിയോജിപ്പ് കാണിച്ചിരുന്നു. എന്നാല്‍ ലോക്സഭ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണം ശബരിമല വിഷയമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. ദേശീയതലത്തില്‍ മോദിക്ക് പകരം രാഹുല്‍ ഗാന്ധി വരും എന്ന തെറ്റിധാരണയാണ് അതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.