ഷാജിയുടെ വെല്ലുവിളിക്ക് തിരിച്ചടിച്ച് പി ജയരാജൻ, '6 വർഷത്തേക്ക് അയോഗ്യതയുളള ആളുടെ വെല്ലുവിളി'
അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് കെഎം ഷാജി വ്യക്തമാക്കിയിരിക്കുന്നത്. അഴീക്കോട് ഷാജിയെ നേരിടാന്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ ഇറക്കിയേക്കും എന്നാണ് അഭ്യൂഹം. ഇതേക്കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി ജയരാജനെ പരിഹസിക്കുന്ന മറുപടിയാണ് ഷാജി നല്‍കിയത്.
പി ജയരാജന്‍ നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് പോലെ തന്നെ അഴിക്കോട് നിന്നും മടങ്ങിപ്പോവും എന്നാണ് കെഎം ഷാജി പരിഹാസ രൂപത്തില്‍ മറുപടി നല്‍കിയത്. ഇതോടെ തിരിച്ചടിച്ച് പി ജയരാജന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് പി ജയരാജന്റെ പ്രതികരണം.
അഴീക്കോട്ടെ ലീഗ് എം എൽ എ ഷാജിയുടെ വെല്ലുവിളി കേട്ടു. തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കോടതി 6 വർഷത്തേക്ക് അയോഗ്യത കല്പിച്ച് പുറത്താക്കിയ വ്യക്തിയാണ് ഇപ്പോൾ പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നത്. നിയമവിരുദ്ധ ചെയ്തികളാൽ ഗോദയിൽ നിന്ന് 6 വർഷത്തേക്ക് പുറത്താക്കപ്പെട്ട ആൾക്ക് മറ്റുള്ളവരെ വെല്ലുവിളിക്കാൻ എന്ത് യോഗ്യത."ആരുണ്ടിവിടെ കാണട്ടെ" എന്ന മട്ടിലുള്ള ഈ വീരവാദം എൽഡിഎഫിനോട് മാത്രമല്ല, ജനങ്ങളോടും കൂടിയാണ്.
തെരഞ്ഞെടുപ്പ് എന്നത് നയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ആ നയങ്ങളുടെ പ്രതിനിധിയായി ആര് വരുന്നു എന്നതാണ് വോട്ടർമാർ പരിഗണിക്കുന്നത്. ഇവിടെ വർഗ്ഗീയത പ്രചരിപ്പിച്ചും അഴിമതി കാട്ടിയും അയോഗ്യനാക്കപ്പെട്ട ആളാണ് ഇത്തരം വെല്ലുവിളി നടത്തുന്നത്. കോടതിയുടെ വിധിയിലൂടെ അയോഗ്യനാക്കപ്പെട്ടു എന്നത് മാത്രമല്ല ഹയർസെക്കന്ററി കോഴ്സ് അനുവദിക്കുന്ന കാര്യത്തിൽ അഴിമതി നടത്തി ആ പണം സ്വന്തം കീശയിലാക്കി എന്നത് ലീഗിന്റെ നേതാക്കന്മാർ തന്നെയാണ് തുറന്ന് പറഞ്ഞത്.
ഷാജിക്കെതിരെ വിജിലൻസിന്റെയും എൻഫോഴ്സ്മെന്റിന്റെയും അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ മൊത്തത്തിൽ കുടുങ്ങി നിൽക്കുന്ന ഷാജിയുടെ വെല്ലുവിളികൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതിനുള്ള മറുപടി ഇപ്പോഴേ അവർ മനസ്സിൽ കരുതി വെച്ചിട്ടുണ്ട്'.