ആന്തൂര്‍വിഷയത്തില്‍ ശ്യാമളയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ച ജയരാജനോട് സംസ്ഥാന നേതൃത്വത്തിന് കലിപ്പോ? ജില്ലാഘടകത്തിന്റെ വികാരത്തോടൊപ്പം, പാർട്ടിയും താനും ഒന്നെന്ന് ജയരാജൻ!
കണ്ണൂര്‍: ആന്തൂര്‍ വിഷയത്തില്‍ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാത്ത ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തുറന്നടിച്ച പി ജയരാജനോട് സംസ്ഥാന നേതൃത്വത്തിന് കലിപ്പ്. പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണ് ജയരാജന്‍ അഭിപ്രായപ്രകടനം നടത്തിയെന്നാണ് വിമര്‍ശനം.
ആന്തൂര്‍ വിഷയത്തില്‍ കുറ്റം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിയിറക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുവഴി പാര്‍ട്ടി സംസഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്റെ ഭാര്യകൂടിയായ പി.കെ ശ്യാമളയെ സംരക്ഷിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതിനു കടകവിരുദ്ധമായ നിലപാടാണ് സംസഥാന സമിതിയംഗം കൂടിയായ പി.ജയരാജന്‍ സ്വീകരിച്ചത്. ഇതു പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും അണികളില്‍ ആശയക്കുഴപ്പുമുണ്ടാക്കിയെന്നന്നുമാണ് വിലയിരുത്തല്‍.

ജയരാജനില്‍ നിന്നും വിശദീകരണം തേടും
പാര്‍ട്ടിക്കതീതമായി നിലപാട് പ്രഖ്യാപിച്ച പി ജയരാജനില്‍ നിന്നും സംസ്ഥാന കമ്മിറ്റി വിശദീകരണം തേടുമെന്നാണ് സൂചന.സംസ്ഥാന കമ്മിറ്റിഅംഗമെന്ന നിലയില്‍ വിവാദമായ ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ പി ജയരാജന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടു കൂടിയാലോചിച്ചില്ലെന്നും വൈകാരികമായി പ്രതികരിച്ചുവെന്നുമാണ് പാര്‍ട്ടി കണ്ടെത്തിയ കുറ്റങ്ങള്‍.

ജില്ലാഘടകത്തിന്റെ വികാരത്തോടൊപ്പം
എന്നാല്‍ താന്‍ സിപിഎം കണ്ണൂര്‍ ജില്ലാഘടകത്തിന്റെ വികാരത്തോടൊപ്പമാണ് നിന്നതെന്ന ന്യായീകരണമാണ് പി. ജയരാജനുള്ളതെന്നറിയുന്നു. ആന്തൂര്‍ നഗരസഭയ്ക്ക് പ്രവാസി മലയാളി സാജന്റെ വ്യവസായ സംരഭത്തിന് അനുമതി കൊടുക്കുന്നതില്‍ വീഴ്ചപറ്റിയെന്നു ധര്‍മശാലയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനും തുറന്നുപറഞ്ഞിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ജില്ലാകമ്മിറ്റിയോഗത്തിന്റെ നിലപാടാണ് എം.വി ജയരാജനും പ്രഖ്യാപിച്ചത്.

ഒതുങ്ങാത്ത ബിംബങ്ങള്‍
പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തും നിന്നും ഒഴിവാക്കിയെങ്കിലും കണ്ണൂരിലെ ജയരാജ പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്ന സത്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ക്ഷീണമായിരിക്കുകയാണ്. പൂര്‍വാധികം കരുത്തോടെയാണ് പി.ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി, ഇ. പി ജയരാജന്‍ എന്നിവരുടെ മക്കള്‍ നടത്തുന്ന റിയല്‍ എസ്‌റ്റേറ്റ്, ബിസിനസ് സംരഭങ്ങള്‍ക്കെതിരെ പി.ജയരാജന്‍ ഒന്നരമണിക്കൂറോളം സംസാരിച്ചതായാണ്‌സൂചന. ബിനോയ് കോടിയേരിയുടെ ലൈംഗീകചൂഷണവിവാദത്തിനു ശേഷം ഇനിയും ഒട്ടേറെ അവമതിപ്പുകള്‍ ഇതേ പോക്കുപോയാല്‍ പാര്‍ട്ടിക്കു നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

സൈബറിടത്തില്‍ കരുത്തേറി പി.ജെ ആര്‍മി
തന്റെ പേരിന്റെ ചുരുക്കസമുള്ള പി.ജയെന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് രൂപീകരിച്ചു പാര്‍ട്ടിയിലെ മറ്റു നേതാക്കളെ ഇകഴ്ത്തിക്കാട്ടരുതെന്നും താനും പാര്‍ട്ടിയും രണ്ടെല്ല ഒന്നാണെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും പി.ജെ ആര്‍മിയെന്ന പേരില്‍ ഇപ്പോഴും ജയരാജന് അനുകൂലമായി പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട്് ഫോര്‍ പി.ജെയെന്ന പേരില്‍ തുടങ്ങിയ ഫെയ്‌സ് ബുക്ക് പേജുകളാണ് ഇപ്പോഴും ജയരാജനു അനുകൂലമായ പോസ്റ്റുകള്‍ കൊണ്ടു നിറയുന്നത്. കോടിയേരി, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ എന്നീ നേതാക്കളുടെ ബനധുക്കളുടെ ജീവിതരീതിയും ഈ പേജുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ നീക്കം ചെയ്യണമെന്ന പോരാളി ഷാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ജയരാജനെ അനുകൂലിക്കുന്ന സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications