മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ജയരാജനില്ല: വിട്ടുനില്‍ക്കരുതെന്ന് ജയരാജനോട് പാര്‍ട്ടി
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെുപ്പു പൊതുയോഗങ്ങളില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിജയരാജന്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നു സിപിഎം. ഈ വിഷയം ചിലമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എന്തുതിരക്കും മാറ്റിവെച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വൈകുന്നേരം ആറുമണിക്ക് പാനൂരില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ പി ജയരാജനും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം.
ഇന്നു വൈകുന്നേരം മേപ്പയൂരിലും അഞ്ചുമണിക്ക് നാദാപുരത്തും മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നുണ്ട്.പാനൂരില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ നാദാപുരത്തോ മേപ്പയൂരോ ജയരാജന്‍ പങ്കെടുക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം വടകര, കുറ്റ്യാടി, മേപ്പയൂര്‍ എന്നിവടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. എന്നാല്‍ അണികളെ നിരാശരാക്കികൊണ്ടു ഈ സ്ഥലങ്ങളിലൊന്നും സ്ഥാനാര്‍ഥിയായ പി.ജയരാജന്‍ പങ്കെടുത്തില്ല. എന്നാല്‍ വടകര മണ്ഡലത്തില്‍ പ്രമുഖര്‍ പങ്കെടുത്ത മറ്റു പ്രധാന പരിപാടികളിലെല്ലാം ഏതെങ്കിലും ഒരു സമയം പി.ജയരാജന്‍ എത്തിയിരുന്നു.

വടകരയിലും കൂത്തുപറമ്പിലും
മുഖ്യമന്ത്രി വടകര മണ്ഡലത്തിലുണ്ടായിരുന്ന ഏപ്രില്‍ 11ന് കൂത്തുപറമ്പ് മണ്ഡലത്തിലാണ് ജയരാജന്റെ പര്യടനം നടത്തിയത്. ആദ്യം പിണറായിപങ്കെടുത്ത കൊയിലാണ്ടിയില്‍ സ്ഥാനാര്‍ഥിക്ക് എത്തിച്ചേരാന്‍ കഴിയാഞ്ഞിട്ടാണെങ്കില്‍ മറ്റ് രണ്ടു സ്ഥലങ്ങളിലും വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ ജയരാജന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍.

പാണന്‍മാര്‍ പാടി നടക്കുന്നത്
കോലത്തുനാട്ടില്‍ അങ്കത്തിനിറങ്ങിയ ജയരാജനെ ചതിച്ചതാണെന്നാണ് പാണന്‍മാര്‍ പാടി നടക്കുന്നത്.കണ്ണൂരിലെ കളരിഗുരുക്കന്‍മാരായ പിണറായി, കോടിയേരി എന്നിവരെ വെല്ലുവിളിച്ചു മികവില്‍ മികച്ചവനായി ചമയാനുള്ള ജയരാജന്റെ ശ്രമങ്ങളാണു കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും പടിയിറക്കി വിടാന്‍ കാരണമെന്നാണു ചില പാണന്‍മാരുടെ പാട്ടിന്റെ ഉള്ളടക്കം. എന്നാല്‍ കഴിഞ്ഞ പാര്‍ട്ടികണ്ണൂര്‍ ജില്ലാസമ്മേളനത്തിനു ശേഷം പിണറായി വിജയനുമായി പി.ജയരാജന്‍ വേദി പങ്കിട്ടില്ല. അപൂര്‍വമായി മാത്രമേ കോടിയേരിയും കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളൂ. സ്വയം പൊക്കിപറഞ്ഞുകൊണ്ടു ഇവിടെ ഒരുത്തന്‍ ചെണ്ടകൊട്ടി നടക്കുന്നുവെന്ന പിണറായിയുടെ കിഴുക്കാണ് കാരണമെന്നു പറയുന്നു. സി.പി. എം കണ്ണൂര്‍ ജില്ലാസമ്മേളന റിപ്പോര്‍ട്ടിങ് ചര്‍ച്ചയ്ക്കിടെയാണ് പിണറായി വിജയന്‍ ജയരാജന്റെ സ്വയം പൊക്കലിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. അന്നേ ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയിലെ ഭൂരിഭാഗം ഏരിയാകമ്മിറ്റികളും എതിര്‍ത്തു. ഇതോടെയാണ് വടകര മണ്ഡലം തിരിച്ചു പിടിക്കുകയെന്ന വ്യാജേനെ സ്ഥാനാര്‍ഥി കുപ്പായമണിയിച്ചു ജയരാജനെ അഴീക്കോടന്‍ മന്ദിരത്തിന്റെ പടിയിറക്കിയതെന്നു പറയുന്നു.കൊല്ലത്തും എര്‍ണാകുളത്തും ജില്ലാസെക്രട്ടറിമാരെ മത്സരിപ്പിക്കുമ്പോള്‍ തത്കാലിക ജില്ലാസെക്രട്ടറിമാരെ നിയോഗിച്ച പാര്‍ട്ടി കണ്ണൂരിലെന്തിന് പകരക്കാരനെ കൊണ്ടുവന്നുവെന്നാണ് അണികളുടെ ചോദ്യം.

തൊട്ടുതൊട്ടില്ലെന്ന മട്ടിലുളള പ്രസംഗം
വടകരയില്‍ യു.ഡി. എഫും ബി.ജെ.പിയും ജയരാജനെതിരെ തയാറാക്കിയ കുറ്റപത്രം കൊലയാളിയെന്ന പരിവേഷമാണ്. ഇതില്‍ കറങ്ങിയാണ് ഇവരുടെ പ്രചാരണം മുഴുവന്‍. താനിതുവരെ ജയിലില്‍ കിടന്നിട്ടില്ലെന്നും തന്നെ കാണാന്‍ ആര്‍ക്കും സെന്‍ട്രല്‍ ജയിലില്‍ വരേണ്ടിവരില്ലെന്നുമുള്ള ചങ്കില്‍ കൊള്ളുന്ന ഒളിയമ്പാണ് മുരളീധരന്‍ തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ ജയരാജനെതിരെ എയ്യുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്റ്റാര്‍ ക്യാംപയിനറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രസംഗങ്ങളില്‍ അക്രമരാഷ്ട്രീയത്തെ കുറിച്ചു പരാമര്‍ശിക്കാനോ ജയരാജനേ പ്രതിപാദിക്കാനേ തയാറാകുന്നില്ലെന്നതാണ് വിചിത്രം. പതിഞ്ഞ ശബ്ദത്തില്‍ ദേശീയ രാഷ്ട്രീയ ഗതിവിഗതികള്‍, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം,സംസഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍,കോണ്‍ഗ്രസ്,ബി.ജെ,പി കൂട്ടുകെട്ട് എന്നീവിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന., അവസാനത്തെ ഒന്നോ രണ്ടുവാക്കുകളില്‍ എല്‍.ഡി. എഫ് വടകര മണ്ഡലം സ്ഥാനാര്‍ഥിക്കു വോട്ടുചെയ്യണമെന്നു പേരുപോലും പറയാതെയുള്ള അഭ്യര്‍ഥന. ഇതിലൊതുങ്ങുകയാണ് അരമണിക്കൂറില്‍ താഴെയുളള പ്രസംഗങ്ങള്‍.












Click it and Unblock the Notifications