പി ജയരാജന്‍ കൂടുതല്‍ കുരുക്കിലേക്ക്; സിഒടി നസീറിനെതിരെയുള്ള അക്രമം പാര്‍ട്ടി തള്ളി, കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് എംവി ജയരാജന്‍!!
തലശ്ശേരി: സിപിഎം വിമതനും വടകര പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണമുയര്‍ന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ കുരുക്കില്‍. സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു വിധ പങ്കുമില്ലെന്നു സി.പി. എം കണ്ണൂര്‍ ജില്ലാനേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇതിനുപുറമെ നസീര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെത്തുകയും നസീറിനെ സന്ദര്‍ശിക്കുകയും ചെയ്തു.
മമത ബിജെപി സ്ഥാനാര്‍ത്ഥിയെ കൊല്ലാന്‍ നോക്കുന്നു... എന്‍കൗണ്ടറിന് ശ്രമിക്കുന്നുവെന്ന് വിജയ് വര്‍ഗീയ
നോമ്പ് കാലത്ത് തലശ്ശേരിയിലെ മുസ്്‌ലിം സമുദായത്തിനകത്ത് ഏറെ സ്വാധീനമുള്ള സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ചത് കടുത്ത അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയിരിക്കുന്നത്.തലശ്ശേരിയിലെ പ്രമുഖ മുസ്‌ലിം തറവാട്ടിലെ അംഗമാണ് സി.ഒ. ടി നസീര്‍. തലശ്ശേരി കലാപത്തിനു ശേഷം ന്യൂനപക്ഷ സംരക്ഷകരെന്ന പ്രതിച്ഛായ നേടിയ സി.പി. എമ്മുമായി മാളിയേക്കല്‍ തറവാടുള്‍പ്പെടെ വലിയൊരു വിഭാഗം മുസ്‌ലിം ജനസമൂഹം അടുത്തിരുന്നു.
യുവജന നേതാവ്
ഇവരില്‍ പലരും സി.പി. എമ്മിന്റെ സജീവപ്രവര്‍ത്തകരും നേതാക്കളുമാണ്.പിലാക്കണ്ടി മുഹമദലി, ആമിനമാളിയേക്കല്‍,കാത്താണ്ടി റസാഖ് തുടങ്ങി ഒട്ടേറെപ്പേര്‍ നഗരസഭയില്‍ സി.പി. എമ്മിനെ പ്രതിനിധാനം ചെയ്തവരാണ്. ഈയൊരുസാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയുള്ള യുവജനനേതാക്കളിലൊരാളായിരുന്നു സി.ഒ.ടി നസീര്‍. എന്നാല്‍ തലശ്ശേരി നഗരത്തില്‍ നസീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിവീസെന്ന ക്ലബിന്റെ ഭാരവാഹിയായ നസീര്‍ പാര്‍ട്ടിക്കതീതമായി പൊതുവിഷയങ്ങളില്‍ ഇടപെടുകയും നഗരസഭയുമായി കൊമ്പുകോര്‍ക്കുകയും ചെയ്തതോടെയാണ് സി.പി. എമ്മില്‍ നിന്നും പുറത്തേക്കുള്ള വഴി തെരഞ്ഞെടുക്കുന്നത്.
അക്രമ രാഷ്ട്രീയം
പിന്നീട് സി.പി. എമ്മിന്റെകടുത്ത വിമര്‍ശകനായ നസീര്‍ അക്രമരാഷ്ട്രീയത്തിനെതിരെ കിട്ടുന്ന വേദികളിലൊക്കെ ആഞ്ഞടിച്ചു. ഇതോടെയാണ് സി.പി. എം തലശ്ശേരി നേതൃത്വം നസീറിനെതിരെ രണ്ടു തവണ അക്രമം അഴിച്ചുവിട്ടത്. വടകര സ്വതന്ത്രസ്ഥാനാര്‍ഥിയായി നസീര്‍ മത്സരിച്ചത് സി.പി. എമ്മിന് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. തലശ്ശേരിയില്‍ നിന്നും പരമ്പരാഗതമായി സി.പി. എമ്മിന് ലഭിച്ചിരുന്ന മുസ്‌ലിം സാമുദായിക വോട്ടുകളില്‍ ചെറുതല്ലാത്ത പങ്ക്് നസീര്‍ കൊണ്ടു പോയെന്നാണ് സൂചന.
സ്ഥിരം ക്വട്ടേഷൻ സംഘം?
ഇതോടെപരാജയഭീതിയിലായ പി.ജയരാജന്‍ നസീറിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സ്ഥിരം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. ഇതോടെയാണ് പാര്‍ട്ടി സംസ്്ഥാന നേതൃത്വം ഉടന്‍ സി.ഒ.ടി നസീറിനെ സന്ദര്‍ശിക്കാനും സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു തുറന്നുപറയാനും ആവശ്യപ്പെട്ടത്്. ഇതിനു ശേഷമാണ് എം.വി ജയരാജനും സി.ഒ.ടി നസീറിനെ സന്ദര്‍ശിച്ചത്. ഇതോടെ ഈ ആക്രമണം പാര്‍ട്ടി തള്ളിപ്പറയുകയാണെന്നും പരോക്ഷമായി പി.ജയരാജനു പങ്കുണ്ടെങ്കില്‍ അതും സി.പി. എം ഏറ്റെടുക്കില്ലെന്നും വ്യക്തമായി.
അക്രമികൾ ക്യാമറയിൽ കുടുങ്ങി
നസീര്‍ അക്രമിക്കപ്പെട്ട കായ്യത്ത് റോഡിലെ ക്യാമറയില്‍ കുടുങ്ങിയ അക്രമികളെ കുറിച്ചു വ്യക്തമായ സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. ടി.പി വധക്കേസില്‍ പ്രതിയായ കൊടി സുനിയുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ച വിവരം.തലശ്ശേരി മേഖലയില്‍ പി.ജയരാജനറിയാതെ ഒരു അറ്റാക്കും നടക്കില്ലെന്ന വ്യക്തമായ വിവരം പാര്‍ട്ടി കണ്ണൂര്‍ ജില്ലാഘടകത്തിനുണ്ട്. എന്നാല്‍ പാര്‍ട്ടിയോടു ആലോചിക്കാതെ നടന്ന അക്രമം ശുഹൈബ് വധത്തിനു ശേഷം സി.പി. എമ്മിനെ കൂടുതല്‍ ന്യൂനപക്ഷങ്ങളില്‍ നിന്നും അകറ്റുമെന്ന ആശങ്കയ്ക്കു മറുമരുന്ന് തേടുകയാണ് കണ്ണൂര്‍ ജില്ലാനേതൃത്വം.