പാലത്തായി പീഡന കേസ്: പ്രതിക്കെതിരെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും
പാനൂർ: പാലത്തായി പീഢനകേസിൽ ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. കോടതി നിർദ്ദേശത്താലുള്ള രണ്ടാം ഘട്ട അന്വേഷണം പുരോഗമിച്ചു വരികയാണ്. തികച്ചും ശാസ്ത്രീയമായ അന്വേഷണമാണ് കേസിന്റെ രണ്ടാം ഘട്ടത്തിൽ നടന്നുവരുന്നത്. ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.
കരിപ്പൂര് വിമാനാപകടം: യാത്രക്കാര്ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!
കേസിലെ പ്രതിയായ അധ്യാപകനും ബി ജെപി നേതാവുമായ കടവത്തൂർ കുറുങ്ങാട്ട് പത്മരാജൻ 90 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഇപ്പോൾ ജാമ്യത്തിലാണുള്ളത്. പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജി 14 ന് കോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ അധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിലെ സുപ്രധാന തെളിവുകളായ പ്രതിയുടേതുൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടേയും സിസി ടിവി ദൃശ്യങ്ങളുടേയും ഫോറൻസിക് റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
Recommended Video
ഫോറൻസിക് ലാബിലെ സൈബർ വിംഗിന്റെ വിശദമായ പരിശോധനാ റിപ്പോർട്ട് കേസിൽ നിർണായക തെളിവാകും. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, കണ്ണൂർ നർക്കോട്ടിക് സെൽ എഎസ്പി രേഷ്മ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഇതേ കുറിച്ചും പരിശോധന നടത്തും. നാലു ദിവസം എഎസ്പി രേഷ്മ രമേശ് പെൺകുട്ടിയോടൊപ്പം ചെലവഴിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഏഴ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഓഡിയോ റെക്കോർഡും രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന വീഡിയോ റെക്കോഡിംഗും അന്വേഷണ സംഘം നടത്തിക്കഴിഞ്ഞു. സ്കൂളിലെ അധ്യാപകരുൾപ്പെടെയുള്ളവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ അന്വേഷണ സംഘത്തിലേക്ക് രണ്ടു വിദഗ്ധരെ കൂടി ഉൾപ്പെടുത്തും. കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പ്രമുഖ മനോരോഗ വിദഗ്ധരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യ പ്രകാരമാണ് നടപടി. നിലവിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലേഴ്സും അന്വേഷണ സംഘത്തിലുണ്ട്. ഏറെ വിവാദമായ പാലത്തായി കേസിൽ ക്രൈം ബ്രാഞ്ച് ഭാഗികമായ കുറ്റപത്രമാണ് നേരത്തെ കോടതിയിൽ സമർപ്പിച്ചത്. ഇതിൽ പ്രതിയായി ചുമത്തപ്പെട്ട പത്മരാജനെതിരെ തെളിവുകളില്ലെന്നും കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഐ ജി ശ്രീജിത്ത് തന്നെ ഫോൺ ചെയ്ത മുഹമ്മദാലി എന്നയാളുമായി പങ്കുവെച്ചത് ഏറെ വിവാദമായിരുന്നു. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.