പാലത്തായി പീഢനക്കേസ്: പുതിയ അന്വേഷണ സംഘമായില്ല ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സർക്കാർ
തലശേരി: വിവാദമായ പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘം ചുമതലയേൽക്കാത്തതിനെ ചൊല്ലി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. ഇതോടെ പാലത്തായി കേസ് അട്ടിമറിക്കുന്നതിനായി സർക്കാർ തലത്തിൽ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ നിയോഗിക്കുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്.
'ഈ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല';ഫിലാഡൽഫിയയെ പേരെടുത്ത് പരാമർശിച്ച് ട്രംപ്, മൌനം വെടിഞ്ഞ് ഇവാൻക
ഇരയായ കുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കഴിഞ്ഞ ഒക്ടോബർ ഇരുപതിന് ഹൈകോടതി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഉത്തരവിട്ടത്.നിലവിലെ അന്വേഷണ സംഘത്തെ പൂർണമായും മാറ്റി നിർത്തി ഐജി റാങ്കുള്ള മറ്റൊരു ഉദ്യോഗസ്ഥന്റെ കീഴിൽ പുതിയ ടീം കേസ് അന്വേഷിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
കേസിൽ പ്രതിയായ ബി.ജെ.പി പ്രാദേശിക നേതാവും സ്കൂൾ അധ്യാപകനുമായ കടവത്തൂർ കുനിയിൽ പത്മരാജന് ജുഡിഷ്യൽ കസ്റ്റഡിയിൽ തൊണ്ണൂറ് ദിവസം കഴിഞ്ഞതിനെ തുടർന്ന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.ഇതോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.ഐ.ജി ശ്രീജിത്ത് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നത്. കേസ് തുടക്കത്തിൽ അന്വേഷിച്ച പാനൂർ സി.ഐ പ്രതിയെ അറസ്റ്റു ചെയ്യുന്നില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് അന്വേഷണം അന്നത്തെ തലശേരി ഡിവൈ.എസ്.പിയായിരുന്ന കെ.വി വേണുഗോപാലിനെ ഏൽപ്പിച്ചത്.
എന്നാൽ പ്രതി ഒളിവിൽ പോയതിനാൽ തലശേരി ഡിവൈ.എസ്.പിക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ മന്ത്രി കെ.കെ ശൈലജ ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് ഒൻപതിനാണ് പ്രതിയായ പത്മരാജനെ അറസ്റ്റു ചെയ്യുന്നത്.സെൻട്രൽ പൊയിലൂരിലെ ഒരു വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്.ഇതോടെയാണ് മുഖ്യമന്ത്രിക്ക് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഏൽപ്പിക്കുന്നത്. എന്നാൽ പീഡനം നടന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പോക്സോ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.പിന്നീട് ഈ വിഷയത്തിൽ സർക്കാർ പ്രതിക്കുട്ടിലായതിനെ തുടർന്ന് രണ്ട് വനിതാ ഐ.പി.എസ് ഓഫിസറെ കുടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുകയായിരുന്നു.