പാലത്തായി പീഡന കേസ് വീണ്ടും അന്വേഷിക്കുന്നു; വനിത ഐപിഎസ് ഉദ്യോഗസ്ഥരും സംഘത്തില്‍
കണ്ണൂര്‍: പാലത്തായിയില്‍ പെണ്‍കുട്ടിയെ ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസിന്റെ അന്വേഷണം പുതിയ സംഘത്തിന് കൈമാറി. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. ഈ സംഘത്തിന്റെ അന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടത് പ്രകാരം തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കാസര്‍ഗോഡ് എസ്പി ഡി ശില്‍പ്പ, കണ്ണൂര്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിനെ വനിതാ ഓഫീസര്‍മാര്‍. ഇവര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന ആക്ഷേപം ശക്തമാണ്. പ്രതിയായ അധ്യാപകന് പത്മരാജനെതിരെ പോക്സോ കേസ് ചുമത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം രാഷ്ട്രീയ വിവാദങ്ങളിലേക്കും നീങ്ങിയിരുന്നു.
കഴിഞ്ഞാഴ്ചയാണ് പത്മരാജന് ജാമ്യം ലഭിച്ചത്. ഇത് അന്വേഷണത്തിലെ പാളിച്ചയാണ് തെളിയിക്കുന്നത് എന്ന ആരോപണം ശക്തമാണ്. പോക്സോ വകുപ്പ് ചുമത്താതെയുള്ള കുറ്റപത്രം ദുര്‍ബലമാണെന്നും പ്രതിക്ക് ജാമ്യം കിട്ടാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും ആക്ഷേപം നിലനില്‍ക്കെയാണ് ജാമ്യം ലഭിച്ചത്.
Recommended Video
സ്വന്തം സ്കൂളിലെ വിദ്യാര്‍ഥിനിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് പീഡിപ്പിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് വിവാദമായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പോക്സോ ചുമത്താതിരുന്നതും വിവാദമായി. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടിയെ പ്രതി പത്മരാജന് ശാരീരികമായി ഉപദ്രവിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ലൈംഗിക പീഡനം നടന്നോ എന്ന് കണ്ടെത്താന്‍ ഇനിയും അന്വേഷണം നടക്കേണ്ടതുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നും മറ്റൊരാള്‍ക്ക് കാഴ്ചവച്ചുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.