വരൂ... വരൂ... വിനോദസഞ്ചാരികളെ ആകർഷിച്ച് പാല്‍ച്ചുരം വെള്ളച്ചാട്ടം, ടൂറിസം വകുപ്പിന് അവഗണന
കേളകം: മലയോര മേഖലയിലെ വശ്യസൗന്ദര്യം പേറുന്ന പാല്‍ചുരം വെള്ളച്ചാട്ടത്തെ വിനോദസഞ്ചാരവകുപ്പ് അവഗണിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രദേശമാണ് പാല്‍ച്ചുരം വെള്ളച്ചാട്ടം. കാനനത്തിന്റെ ദൃശ്യഭംഗിയും കാട്ടാറിന്റെ കുളിരും പ്രദര്‍ശിപ്പിച്ചാണ് കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ച്ചുരം വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുന്നത്. എന്നാല്‍ ഇവിടെ എത്താനുള്ള വഴികള്‍ ഏറെ ദുര്‍ഘടം നിറഞ്ഞതാണ്. ടൂറിസത്തിന് ഏറെ സാധ്യതയുള്ള ഈ പ്രദേശത്തെ ഭൗതികസാഹചര്യങ്ങളൊരുക്കാതെ ടൂറിസംവകുപ്പ് അധികൃതര്‍ ഇപ്പോഴും അവഗണിക്കുകയാണ്.
സഞ്ചാരികള്‍ക്ക് ഇവിടെ എത്തിപ്പെടണമെങ്കില്‍ ദീര്‍ഘമായ ഒരു സാഹസിക യാത്ര തന്നെ നടത്തേണ്ടി വരും. കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയിലൂടെ നടന്നുവേണം കാട്ടാറിനെ തേടുന്നവര്‍ക്ക് ഇവിടെ എത്താന്‍ കഴിയുക. ഈ വഴികളാവട്ടെ കഴിഞ്ഞ വര്‍ഷമുണ്ടായപ്രളയത്തില്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. ഏറെ ദൃശ്യഭംഗിയുള്ള വെള്ളച്ചാട്ടമായിട്ടും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പോ ഭരണകൂടമോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടു കൂടി മലയോര മേഖലയിലെ ടൂറിസം സാധ്യതകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പാല്‍ച്ചുരം വെള്ളച്ചാട്ടം. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍പ്പെടുന്ന പാല്‍ച്ചുരം വെള്ളച്ചാട്ടം വയനാടിനോടു തൊട്ടടുത്തു നില്‍ക്കുന്ന പ്രദേശമാണ്.കഴിഞ്ഞ പ്രളയത്തില്‍ പാല്‍ച്ചുരം റോഡ് പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. എന്നാല്‍ ഇതു പുനര്‍നിര്‍മിക്കാന്‍ ഇതുവരെ പൊതുമരാമത്തു വകുപ്പിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജില്ലയിലെ വിനോദസഞ്ചാര വികസനത്തെയാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പ്രതികൂലമായി ബാധിക്കുന്നത്.













Click it and Unblock the Notifications