പാനൂർ ബോംബ് സ്ഫോടനം; കേസിൽ നിർണായക വഴിത്തിരിവ്, ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്‌റ്റിൽ
തലശേരി :പാനൂർ തൃപ്പങ്ങോട്ടൂരിലെ മുളിയാതോട് ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്‌റ്റിലായതോടെ സംഭവവുമായി ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ ന്യായീകരണം തുലാസിൽ. മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (28)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ അനീഷ് അറസ്‌റ്റ് ചെയ്‌തത്.
ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഞായറാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. പാനൂർ ചെറുപറമ്പ് അടുങ്കുടി വയലിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ, കുന്നോത്ത് പറമ്പിലെ കിഴക്കയിൽ അതുൽ, ചിറക്കരാണ്ടിമേൽ സായൂജ്,ചെണ്ടയാട് പാടൻ്റെ താഴെ ഉറപ്പുള്ള കണ്ടിയിൽ അരുൺ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇതിൽ സായൂജ് ഒഴികെ മൂന്ന് പേർ റിമാൻഡിലാണ്. സായൂജിനെയും, അമൽ ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത് പ്രതികളെ തലശേരികോടതിയിൽ ഹാജരാക്കും.

കുന്നോത്ത് പറമ്പ് സ്വദേശി മിഥുൻ, കതിരൂർ സ്വദേശി ഷിബിൻ എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതിൽ മിഥു നിന് ബോംബു നിർമ്മാണത്തിൽ നേരിട്ട് പങ്കില്ല. ഇയാൾ ബാംഗ്ളൂരിൽ നിന്നും ഗൂഡാലോചനയിൽ പങ്കെടുത്തുവെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ നേതാവ് അടക്കം കേസിൽ പ്രതിയായത്.
ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എസിപി കെവി.വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും ആവർത്തിക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ നേതാവ് തന്നെ കേസിൽ കസ്റ്റഡിയിലാകുന്നത്.
ഇതിനിടെ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിൻ്റെ വീട്ടിലെ സന്ദർശനം വിവാദമായതോടെ വിശദീകരണവുമായി സി.പി.എം നേതാവ് എ. അശോകൻ രംഗത്തെത്തി. വീട്ടുകാരുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് താൻ ഷെറിൻ്റെ വീട് സന്ദർശിച്ചതെന്ന് സിപിഎം നേതാവ് എ.അശോകൻ വ്യക്തമാക്കി. മുളിയാതോട് ബോംബ് സ്ഫോടനത്തിൽ മരിച്ച സിപിഎം പ്രവർത്തകൻ കാട്ടിൻ്റെവിട ഷെറിനെ പാർട്ടി തള്ളി പറഞ്ഞ സാഹചര്യത്തിലാണ് എ അശോകൻ ശനിയാഴ്ച്ച വൈകുന്നേരം മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തിയത്. സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗവും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പാർട്ടിയുടെ നിർദ്ദേശമോ മറ്റോ അല്ല തൻ്റെ സന്ദർശനത്തിനു പിന്നിലെന്ന് അശോകൻ പറഞ്ഞു. മരിച്ച വീട്ടിൽ സന്ദർശനം നടത്തുന്നത് സ്വഭാവികമാണ്. മക്കൾ തെറ്റു ചെയ്തതിന് ബന്ധുക്കൾ എന്തു പിഴച്ചു. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചതാണെന്നും എ.അശോകൻ പറഞ്ഞു. ബ്രാഞ്ച് അംഗം പറമ്പത്ത് സുകുമാരനും എ.അശോകനൊപ്പം ഷെറിൻ്റെ വീട് സന്ദർശിച്ചിരുന്നു.
2014 ഇരുവരും ബിജെപി ബന്ധമുപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നവരാണ്. ഇതിനു ശേഷം കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയും അശോകൻ വഹിച്ചിരുന്നു. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് പാനൂരിലെ ബോംബ് സ്ഫോടനവും മറ്റു സംഭവവികാസങ്ങളും. ടി.പി ചന്ദ്രശേഖരൻ വധത്തിന് ശേഷം യു.ഡി.എഫ് പ്രചരണ ആയുധമാക്കിയിരിക്കുകയാണ് പാനൂരിലെ പാർട്ടി ഗ്രാമത്തിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications