മാവേലി എക്സ്പ്രസിൽ യാത്രക്കാരന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തലശേരി: കണ്ണൂരിൽ നിന്നും പുറപ്പെട്ട മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ് ഐ കെ.വി പ്രമോദ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോഅന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച്ച രാവിലെ ചാനലുകളിലൂടെ പുറത്തു വന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചതെന്ന് പറയുന്നു.

ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആർ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചതെന്നാണ് പുറത്തു വരുന്ന വാർത്തകൾ നിയമ ലംഘനം നടന്നുവെന്ന് പ്രഥമദൃഷ്ടാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്.ഇതിനിടെ സംഭവത്തിൽ സിറ്റി പൊലിസ് കമ്മിഷണർ ആർ ഇളങ്കോയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തെ കുറിച്ചു വകുപ്പുതല അന്വേഷണമാരംഭിച്ചതായി അദ്ദേഹം അറിയിച്ചു.സംഭവത്തെ കുറിച്ചു റെയിൽവേ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. റെയിൽവേ അധികൃതരും വിശദീകരണം തേടിയിട്ടുണ്ട്. ലോക്കൽ പൊലിസിൽ നിന്നും റെയിൽവേയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥനായതിനാൽ നടപടിയെടുക്കേണ്ടത് റെയിൽവേ പൊലിസാണെന്നാണ് സിറ്റി പൊലിസ് കമ്മിഷണറുടെ നിലപാട്.ഞായറാഴ്ച്ച രാത്രി കണ്ണൂരിൽ നിന്നും പുറപ്പെട്ട മാവേലി എക്സ്പ്രസിലാണ് സംഭവം നടന്നത്.ജനറൽ കമ്പാർട്ട്മെൻ്റിൽ കയറേണ്ട യാത്രക്കാരൻ സ്ളിപ്പറിൽ കയറിയതിനെ തുടർന്നാണ് പൊലിസ് മർദ്ദനമേറ്റത്.












Click it and Unblock the Notifications