വിവാദമടക്കാന്‍ തിരക്കിട്ടനീക്കം? ധനരാജിന്റെ കടം സിപിഎം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിന്നുവീട്ടി
പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിനിടെ ധനരാജിന്റെ സാമ്പത്തിക ബാധ്യത സിപിഎം തീര്‍ത്തു. ധനരാജിന്റെ അക്കൗണ്ടില്‍ പാര്‍ട്ടി 9,80,000 രൂപ നിക്ഷേപിച്ചു. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ധനരാജിന് ബാധ്യത ഉണ്ടായിരുന്നത്.വെള്ളിയാഴ്ച ലോക്കല്‍ കമ്മറ്റിയില്‍ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി എടുത്ത തീരുമാനമായിരുന്നു രക്തസാക്ഷി ധനരാജിന്റെ ബാധ്യത തീര്‍ക്കുമെന്നത്.
2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സി വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വച്ച് നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തിയിരുന്നു. ഒരു കോടിയോളം രൂപയാണ് പിരിച്ചുകിട്ടിയത്. വീട് നിര്‍മ്മാണം, കുടുംബാംഗങ്ങള്‍ക്കുള്ള സഹായധന കൈമാറ്റം, റൂറല്‍ ബാങ്കിലെ കടബാധ്യത തീര്‍ക്കല്‍ എന്നിവ കഴിച്ചുള്ള തുക സംബന്ധിച്ചാണ് ആരോപണം.
'ഗുണ്ടാബന്ധമുളള ഇപി ജയരാജന്‍ പേഴ്സണലായി നടത്തിയ നാടകം': ആരോപണവുമായി കെ സുധാകരന്‍
ധനരാജിന്റെ വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ തുകയില്‍ നിന്ന് ബാക്കി രണ്ട് നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായി മാറ്റി എന്നായിരുന്നു പരാതി. 42 ലക്ഷം രൂപ ഇത്തരത്തില്‍ മാറ്റിയെന്നായിരുന്നു ആരോപണം.ധനരാജിന് ഉണ്ടായിരുന്ന കടം വീട്ടാതെ ആയിരുന്നു ഈ നിക്ഷേപം. ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് രേഖകളടക്കമുള്ള പരാതി നല്‍കിയത്. ജില്ലാ നേതൃത്വം അവതരിപ്പിച്ച കണക്കില്‍ ഈ അക്കൗണ്ടില്‍ ഇനി ബാക്കിയുള്ളത് 20,600 രൂപ മാത്രമാണ്. തിരിമറിയിൽ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതൽ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
കയ്യില്‍ പൂക്കളും കണ്ണില്‍ നാണവും; ഏറ്റവും പുതിയ ചിത്രങ്ങളുമായി പ്രിയ താരം പ്രിയങ്ക
എന്നാല്‍ പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വം പറഞ്ഞത്. അതേസമയം, ധനരാജിന്റെ പേരില്‍ പയ്യന്നൂര്‍ സഹകരണ ബാങ്കില്‍ അവശേഷിച്ച കടബാധ്യത പാര്‍ട്ടി വീട്ടിയത് ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിന്നാണ്. രക്തസാക്ഷി ഫണ്ടിലെ അവശേഷിച്ച തുകയെവിടെയെന്നാണ് അണികള്‍ ഉയര്‍ത്തുന്ന സംശയം. വിവാദങ്ങള്‍ക്കിടെ ജില്ലാ കമ്മിറ്റി അംഗീകരിച്ച വരവ് ചെലവ് കണക്കുകള്‍ ഇന്ന് ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും.
Recommended Video