പാട്ടുപാടണോ പയ്യന്നൂരിലേക്ക് പോന്നോളു... ഗായകര്‍ക്ക് സ്ഥിരം വേദിയൊരുക്കി നഗരസഭ
കണ്ണൂര്‍: മതിതീരുവോളം പാട്ടുപാടണോ പയ്യന്നൂരിലേക്ക് കൈവീശിവരൂ... എപ്പോള്‍ വേണമെങ്കിലുംകാര്യം നടക്കും. കണ്ണൂരിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന പയ്യന്നൂരില്‍ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ സ്ഥിരം വേദിയൊരുക്കിയിരിക്കുകയാണ് നഗരസഭ. കുട്ടികളുടെ പാര്‍ക്കിലാണു ഗായകര്‍ക്കുള്ള വേദി തയാറാക്കിയിരിക്കുന്നത്. ഇവിടെ രണ്ടാം ശനിയാഴ്ചകളില്‍ പാര്‍ക്കിലെ സ്റ്റേജില്‍ പാടാനും ഗാനമേള അവതരിപ്പിക്കാനും നഗരസഭ സൗകര്യം ഒരുക്കും.
വ്യോമസേനാ ഹെലികോപ്റ്റർ മിസൈലേറ്റ് തകർന്ന സംഭവം; 2 സേനാംഗങ്ങൾക്കെതിരെ കോർട്ട് മാർഷൽ നടപടി
സദസിനും പ്രത്യേക ഇരിപ്പിടം ഒരുക്കും. പരിപാടിയുടെ പ്രചാരണത്തിന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നഗരസഭ തന്നെ മുന്‍കൈയെടുക്കും. ഗായകര്ക്കാവശ്യമായി മുഴുവന്‍ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിയ ചിലവില്‍ ഓരോഗായക സംഘത്തിനും ഇവിടെ പരിപാടി അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിനകത്തും പുറത്തും അറിയപ്പെടുന്ന പയ്യന്നൂര്‍ സ്വാതിയെപ്പോലെയുള്ള നിരവധി ഗായക സംഘങ്ങള്‍ പയ്യന്നൂരിലുണ്ട്. എന്നാല്‍ അവര്‍ക്കു പരിശീലിക്കാനും ഭാവി വാഗ്ദാനങ്ങള്‍ക്ക് അവസരം ഒരുക്കാനും സൗകര്യങ്ങള്‍ കുറവാണ്.
ഗായക സംഘത്തിന്റെ നിരന്തരമായുള്ള ഈ ആവശ്യം മുന്‍നിര്‍ത്തിയാണു നഗരസഭാ പദ്ധതി. പയ്യന്നൂരിനടുത്തുള്ള ഗ്രാമത്തിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ജനിച്ചുവളര്‍ന്നത്. അതുപോലെ പയ്യന്നൂരിനു തൊട്ടടുത്തുള്ള കാഞ്ഞങ്ങാടാണ് കാഞ്ഞങ്ങാട് രാമചന്ദ്രന് താമസിക്കുന്നത്. ഇതു കൂടാതെ ചെറുതും വലുതുമായി ഓട്ടേറെ ഗായകന്മാര് പയ്യന്നൂരിലും പരിസരങ്ങളിലുമുണ്ട്. ഇതുകൂടാതെ നാടകത്തിനായി പ്രത്യേക അരങ്ങുകളും പയ്യന്നൂരിലുണ്ട്. അതുകൊണ്ടു തന്നെ പെര്‍ഫോമിങ് ആര്‍ട്ടുകള്‍ക്കായി വിപുലമായ സ്ഥിര സംവിധാനമൊരുക്കാനാണ് പയ്യന്നൂര്‍ നഗരസഭ ഉദ്യേശിക്കുന്നതെന്ന് നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അറിയിച്ചു.
ഏതാനും മാസങ്ങള്‍ക്കകം പദ്ധതി മുഴുവന്‍ ദിവസം നടപ്പാക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി വി ബാലന്, വി നന്ദകുമാര്‍ എന്നിവർ സംസാരിച്ചു.