നീരൊഴുക്ക് കുറഞ്ഞു: പഴശ്ശിയിൽ ഷട്ടർ അടച്ച് ജലസംഭരണം തുടങ്ങി
കണ്ണൂർ: ഇക്കുറി തുലാവര്‍ഷം നന്നായി ലഭിച്ചെങ്കിലും പുഴയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതോടെ പഴശ്ശി ജലസംഭരണപദ്ധതിയുടെ ഷട്ടര്‍ അടച്ച് കുടിവെള്ള സംഭരണം തുടങ്ങി. കഴിഞ്ഞ ദിവസം വരെ പദ്ധതി പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നെങ്കിലും പിന്നീട് പുഴയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നീരൊഴുക്കില്‍ ഉണ്ടാകുന്ന കുറവ് ആശങ്ക ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് മഴ നിൽക്കുന്നതിന് മുന്‍പു തന്നെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം ഭൂമിയുടെ ജലം ആഗിരണം ചെയ്യാനുള്ള ശേഷി കുറഞ്ഞു വരുന്നതിന്റെ സൂചനയുണ്ടായിരുന്നു. ഇതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് പദ്ധതി പ്രദേശത്തെ ഇപ്പോഴത്തെ അവസ്ഥ. രണ്ടു ദിവസം മഴ പെയ്യാതിരുന്നാല്‍ ഭൂമി വരണ്ട് നീര്‍ച്ചാലുകള്‍ വറ്റി വരളുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. കഴിഞ്ഞ ദിവസം വരെ മലയോരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായിട്ടും നീരൊഴുക്ക് കുറഞ്ഞ് പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ്ങിനെ ബാധിക്കുമെന്ന ഘട്ടം വരെ എത്തിയിരുന്നു.

വെള്ളം സംഭരിക്കണമെന്ന ജല അതോറിറ്റിയുടെ കത്ത് കൂടി പരിഗണിച്ചാണ് ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാന്‍ തീരുമാനിച്ചത്. ഷട്ടര്‍ അടയ്ക്കുമ്പോള്‍ സംഭരണിയില്‍ .12 മീറ്റര്‍ വെള്ളമാണ് ഉണ്ടായിരുന്നത്. രണ്ടു ദിവസം കൊണ്ട് അഞ്ചു മീറ്ററോളം ഉയര്‍ന്ന് 17 മീറ്ററിലെത്തി. 26 മീറ്ററാണ് പദ്ധതിയുടെ സംഭരണ ശേഷി. ജില്ലയിലെ കുടിവെള്ള പദ്ധതികളില്‍ 70 ശതമാനത്തിനും വെള്ളം നല്‍കുന്നത് പഴശ്ശി പദ്ധതിയില്‍ നിന്നാണ്.












Click it and Unblock the Notifications