പാതിവഴിയിൽ നിലച്ച് പഴശിസാഗർ പദ്ധതി; ജില്ലയുടെ വൈദ്യുതി ഉൽപാദന പ്രതീക്ഷകൾക്ക് തിരിച്ചടി
ഇരിട്ടി: വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്‌തത നേടുന്നതിനായി കെഎസ്ഇബി നടപ്പിലാക്കുന്ന പഴശിസാഗര്‍ ജലപദ്ധതിയുടെ പൂര്‍ത്തീകരണം മന്ദഗതിയില്‍ ഇഴയുന്നു. പദ്ധതിയുടെ നിര്‍മാണം പാതിവഴിയിലായിട്ടും പുനരാരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മറ്റു വൈദ്യുതി പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ നെടുനീളന്‍ കനാലുകളോ പഴശി സാഗര്‍ പദ്ധതിക്കില്ല.
എന്നിട്ടും നിര്‍മാണം തുടങ്ങി ആറരവര്‍ഷം പിന്നിട്ടിട്ടും നാല്‍പത്തിരണ്ടു ശതമാനം പ്രവര്‍ത്തികള്‍ മാത്രമേ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുളളൂ. കേരള വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണമേല്‍നോട്ടത്തില്‍ നടത്തുന്ന കണ്ണൂര്‍ ജില്ലയിലെു പ്രധാനജലവൈദ്യുത പദ്ധതികളിലൊന്നാണ് പഴശി സാഗര്‍പദ്ധതി. പ്രവൃത്തി വൈകുന്നതുമായി ബന്ധപ്പെട്ട് സിവില്‍ കരാറുകാരന് കഴിഞ്ഞ ഏപ്രില്‍ 30-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ കരാറുകാരന്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. പഴശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെളളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കാലവര്‍ഷത്തിലും ഡാമിന്റെ ഷട്ടറുകള്‍ അടച്ചു വെളളം സംഭരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ജലവിഭവവകുപ്പിന് കീഴിലുളള പഴശി പദ്ധതിയുടെ 3.05 ഹെക്‌ടര്‍ സ്ഥലമാണ് വൈദ്യുതി പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യുതി പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെളളം എത്തിക്കുന്നതിനുളള മൂന്ന് തുരങ്കത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
2.05 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉല്‍പാദനത്തിനായി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ജലശക്തികൊണ്ടുളള വൈദ്യുതി ഉല്‍പാദനം സ്വപ്‌നമായി മാറിയിരിക്കുകയാണ്. പഴശി അണക്കെട്ടിന്റെ വെളളം ഉപയോഗിച്ചു 7.05 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതി ലഭി ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പദ്ധതി പ്രവര്‍ത്തനം നിലച്ചതില്‍ തങ്ങള്‍ക്കല്ല കെ.എസ്ഇബിബിക്കാണ് ഉത്തരവാദിത്വമെന്ന് കരാറുകാരായ നിര്‍മാണ കമ്പനി അധികൃതര്‍ അറിയിച്ചു. സമയബന്ധിതമായി പ്രവൃത്തിയുടെ രൂപ രേഖ നല്‍കുന്നതില്‍ കെ.എസ്ഇബിയില്‍ നിന്ന് വീഴ്‌ചയുണ്ടായതാണ് കാലതാമസത്തിന് ഇടയാക്കിയതെന്നാണ് ഇവരുടെ വാദം.നിലവില്‍ വൃഷ്‌ടിപ്രദേശങ്ങളില്‍ കനത്തമഴ പെയ്യുമ്പോള്‍ പഴശി ഡാമിന്റെ ഷട്ടര്‍ തുറന്ന് അധിക ജലം പുറത്തുവിട്ടു പാഴാക്കി കളയുന്നതാണ് പതിവ്.
തുരങ്കത്തില്‍ സ്ഥാപിക്കുന്ന പൈപ്പിലൂടെ അതിശക്തമായി ജലം ഒഴുക്കി വിട്ടു ടര്‍ബന്‍ ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിക്കുന്ന പദ്ധതി നിലവില്‍ വന്നാല്‍ ഈ ജലനഷ്‌ടം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി മലയോരത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പര്യാപ്‌തമാവുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ കേരളത്തിൽ പാതിവഴിയിൽ മുടങ്ങിയ മറ്റ് പദ്ധതികളുടെ അവസ്ഥ തന്നെയാവുമോ ഇതിനും എന്നാണ് ജനങ്ങളുടെ ആശങ്ക.












Click it and Unblock the Notifications